രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: ആറാം ദിവസം

ജിന്‍സി സന്തോഷ്‌

ദൈവത്തിന്റെ രക്ഷാകരപദ്ധതി പ്രകാരം വിവാഹത്തിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭവതിയായ മറിയം. തന്റെ മേൽ ലോകത്തിന്റെ സംശയമുനകൾ ഏൽക്കുമെന്നറിഞ്ഞ് തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഇളയമ്മ എലിസബത്തിനരികെ, അമ്മമടിത്തട്ടിന്റെ ആശ്വാസം കൊതിച്ച പരിശുദ്ധ മറിയം.

പരിശുദ്ധാരൂപിയുടെ ശക്തിയും സ്വാതന്ത്ര്യവും അനുഭവിച്ചറിഞ്ഞവർക്കു മാത്രമേ സ്വർഗത്തിന്റെ ആത്മീയരഹസ്യങ്ങൾ മനസ്സിലാവൂ. തന്റെ ഗർഭധാരണത്തിന്റെ ഉത്ഭവമർമ്മം മറ്റാരും മനസ്സിലാക്കിയില്ലങ്കിലും വാർദ്ധക്യത്തിൽ, ദൈവകാരുണ്യത്താൽ ഗർഭവതിയായിരിക്കുന്ന തന്റെ ഇളയമ്മയായ എലിസബത്ത് തന്നെ മനസ്സിലാക്കുമെന്ന് ഉറച്ച് മറിയം മാതൃതുല്യം സ്നേഹിച്ച ഇളയമ്മയ്ക്കരികെ എല്ലാം ഉള്ളിലൊതുക്കി അമ്മമടിത്തട്ടിൽ മൗനമായി തല ചായ്ച്ചു.

ജീവിതവഴികളിൽ പ്രിയപ്പെട്ടവരിൽ നിന്നും തെറ്റിദ്ധാരണകളുടെയും സംശയത്തിന്റെയും ഉമിത്തീയിൽ നീ നീറുമ്പോൾ നിന്നെത്തന്നെ ന്യായീകരിക്കാതെ, അപവാദങ്ങളോട് പ്രതികരിക്കാതെ, പരിശുദ്ധ അമ്മയുടെ മടിത്തട്ടിൽ നീ തല ചായ്ക്കുക. കാരണം നിന്റെ സഹനങ്ങളിലൂടെ നിനക്കു മുൻപേ അവൾ കടന്നുപോയതാണ്. മറ്റാരേക്കാളും അവൾ നിന്നെ മനസ്സിലാക്കും.

ജീവിതത്തിൽ നന്മയുടെ സമൃദ്ധിയും നോവിന്റെ തീവ്രതയും അനുഭവപ്പെടുമ്പോൾ ചോദ്യം ചെയ്യാതെ ദൈവഹിതത്തിന് കീഴ്വഴങ്ങാൻ നീ തയ്യാറായാൽ പരിശുദ്ധ അമ്മയുടെ മടിത്തട്ടിൽ നീ തല ചായ്ച്ചാൽ ദൈവം നിനക്കായി ഒരുക്കിയിരിക്കുന്ന നിത്യതയുടെ കൂടാരത്തിൽ അഗ്നിശുദ്ധി വരുത്തി തനിത്തങ്കമായി നീ പ്രശോഭിക്കാൻ വേണ്ടിയാണ് സ്വർഗം സഹനങ്ങൾ അനുവദിക്കുന്നത് എന്ന തിരിച്ചറിവിലേക്ക് അമ്മ നിന്നെ ഉണർത്തും.

മൗനം ഒരു കൃപയാണ്. നിന്നെക്കുറിച്ചുള്ള മൗനം നിന്റെ വിനയത്തിന്റെ പ്രകാശനമാണ്. അപരന്റെ കുറവുകളെക്കുറിച്ചുള്ള മൗനം നിനക്ക് അവനോടുള്ള സ്നേഹത്തിന്റെ പ്രകാശനമാണ്. ചില ജീവിതപ്രതിസന്ധികളിൽ നിന്റെ മൗനം വിവേകമാണ്; ഒപ്പം വീരോചിതമായ സുകൃതവും.

മൗനം ബലഹീനതയല്ല. സ്വയം ന്യായീകരിക്കാതെ മൗനത്തിലൂടെ അവൾ പറയാതെ പറഞ്ഞ വാക്കുകളാണ് മനുഷ്യജീവിതത്തിന്റെ വിജയവീഥി. മൗനത്തെ പ്രണയിക്കുക. നിന്നിൽ ഒരു ക്രിസ്തു ജനിക്കാൻ മൗനത്തിന്റെ ഭാഷ സ്വന്തമാക്കാം…

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.