രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: മൂന്നാം ദിവസം

ജിന്‍സി സന്തോഷ്‌

“ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു” (ലൂക്കാ 1:39). കടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്ന ഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചുവച്ച് തന്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായി വൃദ്ധയായ എലിസബത്തിന്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കം കാട്ടി (ലൂക്കാ 1:56).

അവൾ സാഹോദര്യത്തിന് വില നൽകിയതുകൊണ്ടാണ് യൂദയായുടെ മലയിടുക്കിലൂടെ, മരം കോച്ചുന്ന തണുപ്പത്ത് തിടുക്കത്തിൽ യാത്ര പുറപ്പെട്ടത്. ഛിന്നഭിന്നമായി കിടക്കുന്ന കുടുംബ ബന്ധങ്ങളെ തുന്നിപ്പിടിപ്പിച്ച് അവയെ ഊഷ്മളവും സ്നേഹമയവും ആക്കിത്തീർക്കാൻ കുടുംബിനികൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. മനഃസാക്ഷിയുടെ ഉള്ളറകളിൽ വെറുതെ ഒന്നു പരതിനോക്കിയാൽ പല സന്ദർഭങ്ങളിലായി നാം നോവിച്ചു വിട്ടവർ, വേദനിപ്പിച്ചവർ, അപമാനപ്പെടുത്തിയവർ, ദുർമുഖം കാട്ടി വീട്ടിൽ നിന്നും അകറ്റിയവർ… അങ്ങനെയുള്ളവരെ ‘നെല്ലും നീരും’ വച്ച് സ്വീകരിക്കാനുള്ള പ്രചോദനമാണ് മറിയം തരുന്നത്.

സഹോദരങ്ങളാൽ മുറിവേറ്റ നിനക്കും അവൾ ആശ്വാസത്തിന്റെ മരുപ്പച്ചയാകും. എലിസബത്തിനെ സന്ദർശിക്കാൻ മാത്രമല്ല എന്നെയും നിന്നെയും സന്ദർശിക്കാനും
ആശ്വസിപ്പിക്കാനും അവൾ തിടുക്കം കാട്ടുന്നുണ്ട് എന്ന് തിരിച്ചറിയുക.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.