രക്ഷകജനനത്തിന്റെ നാള്‍വഴികളിലൂടെ: ഇരുപത്തിനാലാം ദിവസം

ജിന്‍സി സന്തോഷ്‌

ജോസഫ് വെളിച്ചത്തിന്റെ മണിക്കൂറുകളിൽ ലോകത്തിനു നേരെ,
ലൗകികതക്കു നേരെ കണ്ണടച്ചവനായിരുന്നു. രക്ഷാകര പദ്ധതിയിൽ സ്വർഗത്തിന്റെ ദൂത് ജോസഫ് സ്വന്തമാക്കിയതെല്ലാം അവന്റെ നിദ്രയുടെ നിമിഷങ്ങളിലായിരുന്നു. ഈ ലോകത്തിന്റെ മാനുഷിക നിയമങ്ങളെ മറന്ന്, തന്റെ ഭാര്യയാകാൻ പോകുന്നവളെ എങ്ങനെ അപമാനത്തിൽ നിന്നും രക്ഷിക്കാം എന്ന കരുണയുടെ പാഠം ധ്യാനിച്ചിരിക്കുമ്പോൾ, സ്വപ്നത്തിൽ ദൂതൻ ജോസഫിനോട് പറയുന്നു, ശങ്ക കൂടാതെ മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ.

പിഞ്ചുകുഞ്ഞിനെയും അമ്മയെയും കൂട്ടി ഹേറോദേസിന്റെ വാൾത്തലപ്പുകളിൽ നിന്ന് ഈജിപ്തിലേക്ക് പലായനം ചെയ്യാൻ സ്വർഗത്തിന്റെ ദൂതറിയിക്കുന്നതും ജോസഫിന്റെ നിദ്രയുടെ നിമിഷങ്ങളിലാണ്. ഹേറോദേസിന്റെ മരണശേഷം ഈജിപ്തിൽ നിന്ന് തിരികെ വരാൻ സ്വർഗം ആവശ്യപ്പെടുന്നതും അവന്റെ നിദ്രയുടെ ഇടവേളയിലാണ്.

അഴലുകളുടെ പകലുകൾക്കുമപ്പുറത്ത് പ്രതികൂലങ്ങളുടെ ഇരുട്ടു പരന്ന രാത്രികളിലും ശാന്തതയോടെ നിദ്രയെ പുൽകാൻ കഴിയുന്നതു തന്നെ വലിയൊരു അനുഗ്രഹമാണ്. ദൈവത്തിൽ അടിയുറച്ച വിശ്വാസവും ശിശുസഹജമായ ആശ്രയത്വവും ഉള്ളവർക്കേ ഇത് സാധ്യമാകൂ. പകലന്തിയോളം ലൗകികതയെ ചിന്തകളിൽ നിറക്കുന്നവന് എങ്ങനെ ദൈവീകതയെ നിദ്രയിൽ ദർശിക്കാൻ കഴിയും? സഹജരിലുള്ള കുറവുകളെ ഊതിപ്പെരുപ്പിക്കുകയും അവരുടെ സമൃദ്ധിയിൽ അസ്വസ്ഥരാവുകയും ചെയ്യുന്നവർക്ക് ജോസഫ് ഒരു പാഠപുസ്തകമാണ്. തന്നെത്തന്നെ സൂക്ഷ്മമായി പരിശോധിക്കുന്നവൻ സഹജരെക്കുറിച്ച്
മൗനം ദീക്ഷിക്കുകയേയുള്ളൂ.

സഹജരെ സംബന്ധിക്കുന്നവയൊക്കെ മൗനത്തിൽ തള്ളിയിട്ട്, നിന്നെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാത്ത പക്ഷം നീ ഒരിക്കലും ഭക്തനോ, ആദ്ധ്യാത്മിക മനുഷ്യനോ ആയിത്തീരില്ല. നിന്റെ നിദ്രയെയും അനുഗ്രഹമാക്കുക. സ്വപ്നങ്ങളെ സ്വർഗദൂതന്മാരുടെ ചിറകിലേറ്റുക. ദൈവിക ദർശനങ്ങൾ നിനക്കും സമീപസ്ഥമാണ്.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.