രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: ഇരുപത്തിരണ്ടാം ദിവസം

“ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ അമ്മ മറിയം വെറും മുട്ടത്തോടല്ല.” ഹേറോദേസിന്റെ കൽപനയാൽ ശിശുവിന് ജീവഹാനി സംഭവിക്കാൻ പോകുന്നു എന്നുള്ള വിവരം മാലാഖ ജോസഫിനെ ധരിപ്പിക്കുമ്പോൾ കുഞ്ഞിനേയും അമ്മയേയും കൊണ്ട് മിസ്രയിമിലേക്ക് ഓടിപ്പൊയ്ക്കൊള്ളാനാണ് പറയുന്നത് (മത്തായി 2: 13-14).

ഹേറോദേസിന്റെ മരണശേഷം തിരികെ ബേത്ലഹേമിലേക്ക് വരാനുള്ള അറിയിപ്പ് മാലാഖ വീണ്ടും അറിയിക്കുമ്പോഴും കുഞ്ഞിനേയും അമ്മയെയും തിരികെ കൊണ്ടുവരാനാണ് പറയുന്നത് (മത്തായി 2: 20-21).

ഇവിടെയെല്ലാം കുഞ്ഞിനോടൊപ്പം അമ്മക്കും പ്രത്യേകം പരിരക്ഷ നൽകുന്നു. ഈ അമ്മ ഉണ്ണിയേശുവിന്റെ വളർച്ചയിലും ദൗത്യനിർവ്വഹണത്തിലും പ്രത്യേക പങ്ക് വഹിക്കേണ്ടവളാണെന്ന് സ്വർഗ്ഗം അറിഞ്ഞിരുന്നു. താൻ ഉയിരും ഉടലും നൽകി വളർത്തിയ ഈ മകന്റെയൊപ്പം രക്ഷാകരദൗത്യത്തിൽ കാലിത്തൊഴുത്തു മുതൽ കാൽവരി വരെ, മംഗളവാർത്ത മുതൽ മരണനാഴിക വരെ, ഒരു നിഴലായി അവൾ കൂടെ നിന്നു.

ഏതൊരു മനുഷ്യന്റെയും ജീവിതയാത്രയിൽ ജനനം മുതൽ മരണം വരെ ‘അമ്മ’ ഒരു നിഴൽ പോലെ പിന്തുടരുന്നു. ജീവിതയാത്രയിൽ പാതിവഴിയിൽ  വിട്ടുപേക്ഷിക്കാതെ, മക്കളുടെ തകർച്ചയിലും ഉയർച്ചയിലും താങ്ങാവാൻ, ഓരോ നെടുവീർപ്പുകളും പ്രാർത്ഥനകളായി അവൾ സ്വർഗത്തിലേക്കുയർത്തുന്നു.

കാലഘട്ടത്തിന്റെ വീണ്ടെടുപ്പിനായി കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ
കരുതൽ വേണമെന്ന് വൃദ്ധസദനങ്ങളിലെ അമ്മമാരുടെ കണ്ണീർ നമ്മെ ഓർമ്മിപ്പിക്കുന്നു.

അന്ന് അമ്മയുടെ കൈ പിടിച്ച് സ്കൂളിലേക്ക് കയറും നേരം നിന്റെ കണ്ണിലൊരു പ്രതീക്ഷയുണ്ടായിരുന്നു; വൈകുന്നേരം അതേ കൈ പിടിച്ച് തിരികെ പോകാമെന്ന്. ഇന്ന് നിന്റെ കൈ പിടിച്ച് വൃദ്ധസദനത്തിന്റെ പടികൾ കയറുമ്പോൾ ആ അമ്മയുടെ കണ്ണിൽ അതേ പ്രതീക്ഷ കാണുന്നില്ല. അന്ന് നിന്റെ നിറകണ്ണുകളെ കണ്ട് വീട്ടിലേക്കു മടങ്ങുമ്പോൾ വൈകുന്നേരം തിരികെ കൂട്ടും വരെ അവളുടെ നെഞ്ചിലെ തീ അണഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് ‘അമ്മ’ എന്ന ‘ഭാരം’ ഇറക്കിവച്ച് നീ വൃദ്ധസദനങ്ങളുടെ പടികളിറങ്ങുമ്പോൾ അവളുടെ നിറമിഴികൾ നിന്നെ ഭാരപ്പെടുത്തുന്നില്ല.

“അമ്മേ എന്നു വിളിക്കപ്പെടുന്നവളെ, നിങ്ങൾ മക്കൾ ഈയിടെ എപ്പോഴെങ്കിലും സൂക്ഷിച്ചു നോക്കിയോ? മക്കൾ മൂത്രം നനച്ച വിരിയിൽ സ്വയം കിടന്നവൾ, ഛർദ്ദിയും മലവും അറപ്പില്ലാതെ കോരിക്കളഞ്ഞവൾ, നിങ്ങളുടെയും കുടുംബത്തിന്റെയും നിരവധിയായ ആവശ്യങ്ങൾക്ക് വളകൾ ഊരി പണയപ്പെടുത്തിയവൾ, വിശന്നുവലഞ്ഞിട്ടും ഉണ്ണാൻ മറന്ന് മക്കളെ ഊട്ടിയവൾ, അമ്മയായും അദ്ധ്യാപികയായും സഖിയായും സോദരിയായും സുഹൃത്തായും
പരിചാരികയായും പ്രശംസകയായും നഴ്സായും നിരൂപകയായും ജീവിതകലാവേദിയിൽ സകലകലാവല്ലഭ ആയി നിറഞ്ഞാടിയവൾ. ജീവിതസായന്തനങ്ങളിൽ പ്രമാണികളായ മക്കളെ ശല്യപ്പെടുത്താത്തവൾ. ഒടുവിൽ ഒരു പരിഗണയും ലഭിക്കാതെ വൃദ്ധസദനങ്ങളിൽ മരണത്തെ ആശ്ശേഷിച്ചവർ…

ചങ്കോട് ചേർത്തു പിടിക്കാം, സ്വർഗം പോലും ചേർത്തുപിടിച്ച അമ്മ എന്ന പുണ്യത്തെ…

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.