രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: ഇരുപത്തിയൊന്നാം ദിവസം

ജിന്‍സി സന്തോഷ്‌

“സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല” (ലൂക്കാ 2:7).

തിരുപ്പിറവിയുടെ സന്തോഷം അനുഭവിക്കാൻ കഴിയാതെ പോയവരെ ധ്യാനവിഷയമാക്കണം ഈ നാളുകളിൽ.

സത്രം സൂക്ഷിപ്പുകാർ: തിരുക്കുടുംബത്തിനു നേരെ വാതിൽ കൊട്ടിയടച്ചവർ. അതിന് അവർക്ക് പറയാൻ കാരണങ്ങളും ന്യായീകരണങ്ങളും ഏറെയുണ്ടാവാം.

ഹേറോദേസ്: അവനും കഴിഞ്ഞില്ല, ദൈവപുത്രന്റെ മനുഷ്യാവതാരത്തെ ഏറ്റെടുക്കാൻ. തന്റെ സിംഹാസനത്തിന് ഇളക്കം തട്ടിയിരിക്കുന്നു എന്ന തിരിച്ചറിവിൽ ദൈവത്തെ ശത്രുവായി കരുതി അവിടുത്തേക്കെതിരെ വാളോങ്ങിയവൻ.

ഈ കാലഘട്ടത്തിലുമുണ്ട് ദൈവസ്വരത്തിനെതിരെ ഹൃദയവാതിലുകൾ കൊട്ടിയടക്കുന്നവർ. ക്രിസ്തുവിനും അവന്റെ സഭയ്ക്കും അഭിഷിക്തർക്കുമെതിരെ വാളോങ്ങുന്നവർ. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലിൽ ഉരച്ച് ദൈവപുത്രന്റെ മേന്മ നിശ്ചയിക്കുക. എല്ലാ കാലത്തെയും പ്രലോഭനമാണിത്. മനുഷ്യൻ  നിശ്ചയിക്കുന്നതനുസരിച്ച് ദൈവം സാഹസം കാണിക്കണം. ഭക്തനൊത്ത വിധം അവൻ വിധേയപ്പെടണം. അല്ലെങ്കിൽ അവൻ ദൈവമല്ല. ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും അവന്റെ സഭയോടും ഇതേ വെല്ലുവിളി ആവർത്തിക്കുന്നു.

പകിട്ടാർന്ന സാമ്രാജ്യങ്ങളൊക്കെ നിലംപതിച്ചിട്ടും ക്രിസ്തുവിന്റെ സഭ ഇന്നും നിലനിൽക്കുന്നതിന്റെ കാരണം, അത് ശാന്തമായി ചരിക്കുന്നു എന്നതാണ്. സാഹസം കാട്ടി രസിപ്പിക്കാതെ, മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു. കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും ശാന്തതയോടെ ദൈവസ്വരം ശ്രവിക്കാൻ, ക്രിസ്തുവിനെ ഏകരക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കാൻ ഈ ധ്യാനചിന്ത നമ്മെ സഹായിക്കും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.