രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: ഇരുപതാം ദിവസം

ജിന്‍സി സന്തോഷ്‌

ദൈവിക പദ്ധതികളോട് കുറേ മനുഷ്യർ അനുസരണം പ്രഖ്യാപിച്ചപ്പോഴാണ് ക്രിസ്തുമസ് യാഥാർത്ഥ്യമായത്. ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി യഹൂദ നിയമപാരമ്പര്യത്തെയും സ്വജീവിത സ്വപ്നങ്ങളെയും മറന്ന് മറിയത്തിന്റെ അനുസരണം, സ്വർഗത്തിന്റെ ദൂതിനോട് മറുതലിക്കാതെ ജോസഫിന്റെ അനുസരണം, തങ്ങളായിരിക്കുന്ന ജീവിതദുരിതങ്ങളെയും പകലിന്റെ അദ്ധ്വാനത്തെയും രാത്രിയുടെ ശൈത്യത്തെയും അവഗണിച്ച് ആട്ടിടയന്മാരുടെ അനുസരണം, സമൃദ്ധിയുടെയും സ്ഥാനമാനത്തിന്റെയും സിംഹാസനങ്ങളിൽ നിന്നും ജ്ഞാനികളുടെയും പൂജരാജാക്കന്മാരുടെയും അനുസരണം, സ്ഥിരതയോടെ ശോഭിച്ചിരുന്ന വിണ്ണിലെ നക്ഷത്രങ്ങളുടെ അനുസരണം… അങ്ങനെ ഒരുപാട് പേർ സ്വർഗത്തിന്റെ ദൂതിനോട് അനുസരണം പ്രഖ്യാപിച്ചപ്പോൾ സംഭവിച്ച അത്ഭുതമാണ്
രക്ഷകജനനം.

“കർത്താവിനെ അനുസരിച്ചിട്ട് ആരാണ് നിരാശരായത്?” എല്ലാ സമ്പദ്സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തിക്കൊണ്ട് തന്നെ തന്റെ ദൈവവിളിയെ മറുചോദ്യങ്ങൾ ഉന്നയിക്കാതെ അബ്രഹാം യാത്ര പുറപ്പെട്ടു” (ഉത്പത്തി 12: 1-4).

ഏകമകനെ ദൈവത്തിനു സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴും അബ്രഹാം ദൈവത്തെ അന്ധമായി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു. അത് അവന്  നീതികരണമായി കണക്കാക്കപ്പെട്ടു. അബ്രാഹത്തെ വിശ്വാസികളുടെ പിതാവായി ദൈവം ഉയർത്തി.

മോശ മുൻകോപിയും കൊലപാതകിയും വിക്കനും ആയിരുന്നിട്ടും ദൈവം അവന്റെ കുറവുകളെ നോക്കാതെ, തന്റെ രക്ഷാകരപദ്ധതിക്ക് ചുക്കാൻ പിടിക്കാൻ അവനെ തിരഞ്ഞെടുത്തു. തന്റെ ബലഹീനതകളുടെ നടുവിലും മോശ ദൈവത്തെ അന്ധമായി അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്തു. ചെങ്കടലിന്റെ വിഭജനവും മരുഭൂമിയിലെ പാറയിൽ നിന്ന് വെള്ളം പുറപ്പെടുവിച്ചതും പത്തു മഹാമാരികളും എല്ലാം ദൈവത്തെ മോശ അന്ധമായി അനുസരിച്ചതിന്റെ ഫലമാണ്‌.

നിനിവേ നഗരത്തിന്റെ കടൽത്തീരത്ത് മീനിന്റെ വായിൽ നിന്ന് ചർദ്ദിലായി എത്തുന്നതു വരെ യോനാ ദൈവത്തെ അനുസരിച്ചിരുന്നില്ല. എന്നാൽ പിന്നീടങ്ങോട്ട് തന്റെ അന്ധമായ ദൈവാനുസരണവും വിശ്വാസവും മൂലം രണ്ടായിരത്തിലധികം വർഷങ്ങൾക്കിപ്പുറവും യോനാ തിരുവെഴുത്തിന്റെ താളുകളിൽ മനുഷ്യനു വലിയ ജീവിതപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ട്.

കാനായിലെ കല്യാണവീട്ടിൽ കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ ക്രിസ്തു ആവശ്യപ്പെട്ടു. മുമ്പും പിമ്പും നോക്കാതെ പരിചാരകർ അനുസരിച്ചപ്പോൾ അത്ഭുതം കണ്ടു. അഞ്ചപ്പം എടുത്തു വാഴ്ത്തിയിട്ടു ശിഷ്യരോട് പറഞ്ഞു: “വിളമ്പിത്തുടങ്ങുക.” മറുത്തൊനും ചോദിക്കാതെ അവർ അതനുസരിച്ച് വിളമ്പി. അത്ഭുതം കണ്ടു.

പത്തു കുഷ്ഠരോഗികളോട് പറഞ്ഞു: “പോയി നിങ്ങളെത്തന്നെ പുരോഹിതർക്ക്
കാണിച്ചു കൊടുക്കുക.” ഒരു അത്ഭുതവും നടക്കാതിരുന്നപ്പോഴും അനുസരണത്തോടെ നടന്നു തുടങ്ങിയപ്പോൾ അനുസരണത്തിന്റെ വഴിയിൽ അവർ സുഖപ്പെട്ടു; അത്ഭുതം കണ്ടു. ആഴത്തിലേക്കു നീക്കി വലയെറിയാൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യർ അനുസരിച്ചപ്പോഴും അത്ഭുതം കണ്ടു.

“അനുസരണത്തിൽ അനുഗ്രഹമുണ്ട്.” ഭൂമിയിൽ നമ്മൾ അനുസരിക്കാൻ കടപ്പെട്ടിരിക്കുന്ന മാതാപിതാക്കൾ, അധികാരികൾ, അഭിഷിക്തർ എന്നിവരോടൊക്കെ നമ്മൾ കാണിക്കുന്ന അനുസരണക്കേടിന്റെ ചങ്ങല ക്രിസ്തുവിനോളം എത്തിനിൽക്കുന്നു. അവന്റെ വചനങ്ങളോടും ദൈവകല്പനകളോടും നിഷേധമാണ് ഈ തലമുറക്ക്.

ദൈവിക പദ്ധതികളോട് ചേർന്നുനിൽക്കാൻ ‘അനുസരണം’ എന്ന ക്രൈസ്തവ സുകൃതം തിരുപ്പിറവിയുടെ ഓർമ്മകളിലൂടെ നമുക്ക് സ്വന്തമാക്കാം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.