രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: രണ്ടാം ദിവസം

ജിന്‍സി സന്തോഷ്‌

ദൈവകരങ്ങളിൽ നിന്നു ലഭിക്കുന്ന വിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം. നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം, സുവിശേഷത്തിലെ ഭാഗ്യവതി, അവളുടെ ആത്മാവ് സദാ കർത്താവിനെ മഹത്വപ്പെടുത്തി. കർത്താവ് അവളുടെ താഴ്മയെ ദയാവായ്പോടെ കൈക്കൊണ്ടു. അന്നു മുതൽ തലമുറകൾ അവളെ ‘ഭാഗ്യവതി’ എന്ന് പുകഴ്ത്തുന്നു.

ദൈവസ്പർശന ദർശനങ്ങൾക്ക് പാകപ്പെട്ട മനസ്സുമായി കാത്തിരിക്കുന്ന നിമിഷങ്ങളുടെ ധന്യത. കൃപാപൂരിതയായവൾക്ക് അത്യുന്നതൻ നല്കിയ അഭിവാദനം, “നന്മ നിറഞ്ഞവളേ സ്വസ്തി.”

“അതിനാല്‍, കര്‍ത്താവ് തന്നെ നിനക്ക്‌ അടയാളം തരും. യുവതി ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും” (ഏശയ്യാ 7:14).

“നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും” – മാനുഷികമായി ചിന്തിക്കുമ്പോൾ മറിയത്തിന് ഇതൊരു മംഗളവാർത്ത ആയിരുന്നില്ല. എന്നിട്ടും താൻ ഉൾപ്പെടുന്ന  മനുഷ്യവർഗ്ഗത്തിനു മുഴുവൻ മംഗളകരമായ രക്ഷാസന്ദേശം അതിന്റെ പൂർണ്ണതയിൽ സ്വീകരിച്ച് ആശ്ലേഷിച്ചവൾ. ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ  പൂർത്തീകരണത്തിനു വേണ്ടി സ്വർഗ-ഭൂലോകങ്ങളെ കൂട്ടിയിണക്കിയ പ്രത്യുത്തരം, “ഇതാ, കർത്താവിന്റെ ദാസി.”

ദൈവത്തിന്റെ പദ്ധതികളെ മനുഷ്യന് പരാജയപ്പെടുത്താൻ സാധിക്കില്ല. ജീവിതയാത്രയിൽ പൂർത്തിയാക്കാൻ നിനക്കൊരു നിയോഗമുണ്ട്. സഭയാകുന്ന ശരീരത്തിൽ ഒരോ ക്രൈസ്തവനും ചെയ്തുതീർക്കാനുള്ള ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്. ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾക്ക് ഈ ഭൂമിയിലെ ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. നീ അതിനെ നിസ്സാരമായി കാണരുത്. നീ പിന്മാറിയാൽ നിന്റെ സ്ഥാനത്ത് മറ്റൊരാളെ തന്റെ പദ്ധതി നടപ്പാക്കാൻ ദൈവം കണ്ടെത്തും. നീ ദൈവസന്നിധിയിൽ തിരസ്ക്കരിക്കപ്പെടുകയും ചെയ്യും.

ആകാരവടിവോ, ഉയരമോ അല്ല കർത്താവ് നോക്കുന്നത്. ആരുടെയും അയോഗ്യതയുടെ ആഴമോ, യോഗ്യതയുടെ ഉന്നതിയോ അവിടുന്ന് പരിഗണിക്കുന്നില്ല.
ദൈവികപദ്ധതിയിൽ ഒരു മനുഷ്യൻ കാണിക്കുന്ന വിശ്വസ്തതയാണ് അയാളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ സ്വർഗം കണക്കാക്കുന്ന യോഗ്യത.

ഇന്ന് ദൈവം തരുന്ന പ്രേരണ നാളെ നിനക്കു ലഭിക്കണമെന്നില്ല. അവിടുത്തെ വിളിയുടെ നിമിഷത്തിനു വേണ്ടി നൈമിഷികതയെ ദൂരെയെറിയാൻ മനസ്സിനെ ചിട്ടപ്പെടുത്താം. നിത്യതയോളം എത്തുന്ന, നിത്യതയെ പോലും അതിലംഘിക്കുന്ന നിങ്ങളുടെ പ്രത്യുത്തരങ്ങൾ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.