രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: പതിനെട്ടാം ദിവസം

ജിന്‍സി സന്തോഷ്‌

കിഴക്കു നിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി.
പൊന്നും മീറയും കുന്തുരുക്കവും ശിശുവിന് കാഴ്ച്ചയായി  സമർപ്പിച്ച് അവനെ ആരാധിച്ചു.

ജ്ഞാനികളുടെ സമർപ്പണം ഒരു ആരാധനയായിരുന്നു. ആരാധന എന്നാൽ സമർപ്പണം എന്നു കൂടി അർത്ഥമുണ്ട്. നമ്മുടെ ആരാധനയുടെ പാളിച്ചയും അതു തന്നെയാണ്.
ആരാധിക്കുമ്പോൾ നമുക്കുള്ളതൊക്കെ സമർപ്പിക്കാൻ നമുക്ക് സാധിക്കുന്നില്ല. “എൻ്റേത്”, “എനിക്ക്” എന്ന്
മനസ്സിൽ പല ആവർത്തി പറഞ്ഞു ചേർത്തുപിടിച്ചിരിക്കുന്ന പലതിനെയും ദൈവസന്നിധിയിൽ വിട്ടുകൊടുക്കാൻ നമ്മൾ തയ്യാറാകുന്നില്ല. ചില തഴക്കദോഷങ്ങൾ, വഴിവിട്ട ചില അശുദ്ധബന്ധങ്ങൾ, പ്രശസ്തിക്കു വേണ്ടിയുള്ള അമിതാവേശം, ലോകസുഖഭോഗങ്ങളോടുള്ള അഭിനിവേശം… അങ്ങനെ സമർപ്പിക്കാൻ കഴിയാതെ നാം ചേർത്തുപിടിച്ചിരിക്കുന്നതൊക്കെ നമുക്കും ദൈവത്തിനുമിടയിലെ കൃപയുടെ നീർച്ചാലുകൾക്ക് തടസ്സമാണ്.

നിന്റെ ജീവിതത്തിന്റെ ഏറ്റവും പരമമായ ലക്ഷ്യം ക്രിസ്തുവിനെയും അവന്റെ വചനത്തെയും അന്വേഷിച്ചറിയണം, അറിഞ്ഞ ക്രിസ്തുവിനെ പകർന്നു കൊടുക്കണം എന്നതാവുമ്പോൾ നീ അന്വേഷിച്ചറിഞ്ഞ ക്രിസ്തുവിന് നിന്റെ ജീവിതം പൂർണ്ണമായി സമർപ്പിക്കുമ്പോൾ നീയൊരു ‘ജ്ഞാനി’ ആകും. നിന്റെ ‘സമർപ്പണം’ അവനുള്ള ആരാധനയും.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.