രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: പതിനാലാം ദിവസം

ജിന്‍സി സന്തോഷ്‌

“ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെ മേൽ പ്രകാശിച്ചു. ദൂതൻ അവരോടു പറഞ്ഞു. ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11).

‘രാത്രിയിൽ ആടുകൾക്കു കാവൽ നിന്നിരുന്ന ഇടയന്മാർ’ എന്ന് വിശുദ്ധ ബൈബിളിൽ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. ഇത് ഒരു ധ്യാനവിഷയമാണ്. രാത്രിയുടെ ഭീകരതയും അപകടസാധ്യതകളും പ്രതികൂലമായ മഞ്ഞു പെയ്യുന്ന കാലാവസ്ഥയും എല്ലാം അവഗണിച്ച് സ്വന്തം ജീവരക്ഷ പോലും മറന്ന് തങ്ങളെ ഭരമേല്പിച്ച ആടുകൾക്ക് കാവൽ നിന്നിരുന്ന ഇടയന്മാരെയാണ് സ്വർഗം രക്ഷകജനനത്തിന്റെ ദൂത് ലോകത്തെ അറിയിക്കാൻ തിരഞ്ഞെടുത്തത്. ലോകത്തിന്റെ മുമ്പിൽ അവർ നിസ്സാരരായിരുന്നു. പക്ഷേ, അവരുടെ നിസ്വാർത്ഥമായ വിശ്വസ്തതയെ സ്വർഗം മാനിച്ചു.

സർവ്വത്തിന്റെയും ഉടയവനായിരുന്നിട്ടും, എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിരുന്നിട്ടും, എല്ലാ നിയമങ്ങൾക്കും അതീതനായിരുന്നിട്ടും രക്ഷകജനനത്തിന്റെ സദ്വാർത്ത, സ്വർഗത്തിന്റെ ദൂത് രാജകൊട്ടാരങ്ങളെയും പ്രഭുകുടുംബങ്ങളെയും മറികടന്ന്, മനുഷ്യരിൽ നിസ്സാരരായ ആട്ടിടയന്മാരിലെത്തിയത് അവരുടെ ബലഹീനതയിൽ പോലുമുള്ള വിശ്വസ്തത മാനിച്ചാണ്.

വിശ്വസ്തനാകാൻ വലിയ ദൗത്യങ്ങൾ നിന്റെ കൈവെള്ളയിൽ വന്നിട്ടാകാമെന്നു കരുതരുത്. മറിച്ച് ഇന്ന് നിന്നെ ഏല്പിക്കപ്പെട്ടിരിക്കുന്നവയിൽ വിശ്വസ്തനായിരിക്കുക. ശുശ്രൂഷാമേഖലകളിൽ, തൊഴിൽമേഖലകളിൽ, കുടുംബജീവിതത്തിൽ, സമർപ്പിതജീവിതത്തിൽ ബലഹീനതയിലും ബലമായവനോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുക.

വിശ്വസ്തരെ മാനിക്കുന്ന ദൈവത്തിന്റെ കരം നിന്നെ തേടി വരാതിരിക്കുകയില്ല. വിശ്വസ്തർക്ക് എന്നും പുതിയ ദൗത്യങ്ങൾ അവൻ ഏല്പിച്ചുകൊടുക്കും. ക്രിസ്ത്യാനികളുടെ എണ്ണത്തിലുള്ള പെരുപ്പമല്ല മറിച്ച്, വിശ്വസ്തരുടെ പെരുപ്പമാണ് സ്വർഗം ആഗ്രഹിക്കുന്നത്‌.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.