യൂറോപ്പിന്റെ സഹമദ്ധ്യസ്ഥയായ വി. എഡിത്ത് സ്റ്റെയിൻ ദൈവത്തിന് സ്വയം സമർപ്പിക്കാൻ വഴിവിളിക്കായ മൂന്നു നിമിഷങ്ങൾ

ആഗസ്റ്റ് മാസം ഒൻപതാം തീയതി കത്തോലിക്കാ സഭ കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഒരു നലം തികഞ്ഞ തത്വശാസ്ത്രയായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യഹൂദമതത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് മതപരിവർത്തനം നടത്തുകയും കർമ്മലീത്താ സഭയിൽ ചേരുകയും ചെയ്തത്. 1942 ആഗസ്റ്റ് മാസം ഒൻപതാം തീയതി ഓഷ്വിറ്റ്സിലെ നാസി തടങ്കൽപാളയത്തിൽ രക്തസാക്ഷിയായി.

1891 ഒക്ടോബർ 12 -ന് യഹൂദരുടെ പാപപരിഹാര തിരുനാളായ യോം കിപ്പൂർ (Yom Kippur) ദിനത്തിലാണ് എഡിത്ത് സ്റ്റെയിൻ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ട അവൾ യൗവനകാലമെത്തിയെപ്പോഴേക്കും യഹൂദമത ജീവിതത്തിൽ നിന്നകന്നു. വളരെയധികം വൈജ്ഞാനിക കഴിവുണ്ടായിരുന്ന എഡിത്ത്, ഫിലോസഫി പഠനത്തിൽ ആകൃഷ്ടയാവുകയും 1913 -ൽ പ്രശസ്ത ജർമ്മൻ തത്വചിന്തകൻ എഡ്മണ്ട് ഫുസ്സേലിന്റെ (Edmund Husserl) ശിഷ്യയാവുകയും ചെയ്തു.

തത്വശാസ്ത്ര പഠനകാലത്ത് മതകാര്യങ്ങളിൽ താൽപര്യം ഇല്ലായിരുന്നുവെങ്കിലും അവൾ കണ്ടുമുട്ടിയ ക്രൈസ്തവചിന്തകന്മാരുടെ ആത്മീയജീവിതവും ദർശനങ്ങളും അവളിൽ ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും ഒരു നല്ല മതിപ്പുണ്ടാക്കി. 1915 -ൽ പ്രശസ്തമായ Gottingen University യിൽ നിന്ന് ഉന്നതവിജയം കരസ്ഥമാക്കിയ എഡിത്ത്, ഒന്നാം ലോക മഹായുദ്ധകാലത്ത് ഒരു വർഷം ആസ്ട്രിയിൽ നേഴ്സായി ജോലി ചെയ്തു. 1916 -ൽ പാഠ്യരംഗത്തേക്ക് തിരിച്ചുവന്ന അവൾ phenomenon of empathy എന്ന വിഷയത്തിൽ ഡോക്റേറ്റ് കരസ്ഥമാക്കി.

ദൈവത്തിനു സ്വയം സമർപ്പിക്കാൻ എഡിത്ത് സ്റ്റെയിനു വഴിവിളിക്കായ മൂന്നു നിമിഷങ്ങൾ

ആദ്യത്തെ സംഭവം, മാർക്കറ്റിൽ ഷോപ്പിങ്ങിനു വന്ന ഒരു സ്ത്രീ വഴിയിൽ കണ്ട ഒരു കത്തോലിക്കാ ദൈവാലയത്തിൽ കയറി മുട്ടുകുത്തി പ്രാർത്ഥിച്ച ശേഷം പെട്ടെന്ന് തിരികെ വരുന്നതു കണ്ടു. തീർത്തും അപചരിതയായ ഒരു സ്ത്രീയുടെ ലളിതമായ ഭക്തി എഡിത്ത് സ്റ്റെയിനിന്റെ ജീവിതത്തെ ശക്തമായി സ്വാധീനിച്ചു. അതിനെപ്പറ്റി അവൾ ഇപ്രകാരം എഴുതി: “അത് എനിക്ക് തീർത്തും പുതിയ ഒരു അനുഭവമായിരുന്നു. സിനഗോഗിലും ഞാൻ സന്ദർശിച്ചിട്ടുള്ള പ്രൊട്ടസ്റ്റന്റ് പള്ളികളിലും ജനങ്ങൾ പ്രാർത്ഥനാസമയങ്ങളിൽ പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ തീർത്തും തിരക്കുള്ള ഒരു മാർക്കറ്റിൽ ശൂന്യമായ പള്ളിയിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നു, ഒരു സ്നേഹസംഭാഷണം നടത്തുന്ന രീതിയിലാണ് അവൾ കത്തോലിക്കാ ദൈവാലയത്തിലേക്കു പോയത്. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവമാണിത്.”

ഈ ഒന്നാമത്തെ അനുഭവത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് രണ്ടാമത്തെ അനുഭവം. വിധവയായ ഒരു സുഹൃത്തിന്റെ വലിയ വിശ്വാസമാണ് എഡിത്തിനെ സ്വാധീനിച്ച രണ്ടാമത്തെ സംഭവം. “കുരിശുമായുള്ളതും അതിനെ വഹിക്കുന്നവർക്കു ലഭിക്കുന്ന ദൈവീകശക്തിയെക്കുറിച്ചുമുള്ള എന്റെ ആദ്യത്തെ സമാഗമായിരുന്നു അത്. എന്റെ അവിശ്വാസം തകർന്നടിഞ്ഞതും ക്രിസ്തു എന്റെ ജീവിതത്തിൽ – കുരിശിന്റെ രഹസ്യത്തിൽ ക്രിസ്തു – പ്രകാശിക്കാൻ തുടങ്ങിയ നിമിഷവുമായിരുന്നു അത്.”

മൂന്നാമത്തെ സംഭവം: 1921 -ൽ എഡിത്ത് സ്റ്റെയിൻ തന്റെ കത്തോലിക്കാ സുഹൃത്തുക്കളെ സന്ദർശിക്കുന്നതിനിടയിൽ പതിനാറാം നൂറ്റാണ്ടിലെ കർമ്മലീത്താ സന്യാസിനി വി. അമ്മത്രേസ്യായുടെ ജീവചരിത്രം അവൾക്കു ലഭിച്ചു. ആ രാത്രിയിൽ തന്നെ എഡിത്ത് ആ ജീവചരിത്രം വായിച്ചുതീർന്നു. അതിനു ശേഷം അവൾ എഴുതി, “ഞാൻ ആ പുസ്തകം വായിച്ചുതീർന്നപ്പോൾ ഞാൻ എന്നോടു തന്നെ പറഞ്ഞു: ഇതാണ് സത്യം.” ഈ സംഭവമാണ് കത്തോലിക്കാ സഭയിലേക്കു പരിവർത്തനപ്പെടാൻ എഡിത്ത് സ്റ്റെയിനെ നയിച്ച പ്രധാന സംഭവം.

1922 ജനുവരി ഒന്നിന് എഡിത്ത് സ്റ്റയിൻ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗമായി. തന്റെ മതപരിവർത്തനത്തിനു ശേഷം ഉടൻ തന്നെ കർമമലീത്താ സഭയിൽ അംഗമാകാൻ ആഗ്രഹിച്ചെങ്കിലും,പതിനൊന്നു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു ആത്യന്തിക തീരുമാനത്തിൽ എത്തിച്ചേരാൻ. ഈക്കാലയളവിൽ എഡിത്ത് ഒരു ഡോമിനിക്കൻ സ്കൂളിൽ പഠിപ്പിക്കുകയും സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

1931 -ൽ തോമസ് അക്വീനാസിന്റെ പഠനങ്ങളെക്കുറിച്ച് പഠിക്കാൻ മാറ്റിവച്ചു. 1932 -ൽ യൂണിവേഴ്സിറ്റിയിൽ അധ്യാപനം തുടങ്ങി.

1933 -ലെ നാസി ഭരണകൂടത്തിന്റെ ഉദയവും എഡിത്തിന്റെ യഹൂദ വംശീയതയും യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപനരംഗത്തിന് അവസാനം കുറിച്ചു. കത്തോലിക്കാ സഭയിലേക്കുള്ള മതപരിവർത്തനം എഡിത്തിന്റെ അമ്മക്ക് ഉൾക്കൊള്ളാനാവുന്നതല്ലായിരുന്നു. 1934 -ൽ കർമ്മലീത്താ സഭയിൽ അംഗമാവുകയും ‘കുരിശിന്റെ തേരേസാ ബനഡിക്ട്’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ദൈവത്തിന്റെ മുമ്പിൽ മാദ്ധ്യസ്ഥം വഹിക്കുകയാണ് തന്റെ നിയോഗം എന്നവൾ തിരിച്ചറിഞ്ഞു. ജർമ്മനിയിലുള്ള യഹൂദരുടെ ദാരുണവിധി അറിയാമായിരുന്നതുകൊണ്ട് ‘അവർക്കു വേണ്ടി എഡിത്ത് സ്റ്റയിൻ പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.

1939 -ൽ സി. കുരിശിന്റെ തെരേസാ ബെനഡിക്ട് ഇപ്രകാരം എഴുതി: “എന്റെ ജീവിതവും മരണവും സ്വീകരിക്കണമേ എന്നു ഞാൻ എന്റെ കർത്താവിനോട് അപേക്ഷിക്കുന്നു. അതുവഴി എന്റെ നാഥൻ എല്ലാ ജനങ്ങളാലും അംഗീകരിക്കപ്പെടുകയും അവിടുത്തെ രാജ്യത്തിന് മഹത്വമുണ്ടാവുകയും ചെയ്യട്ടെ. അങ്ങനെ ജർമ്മനിയുടെ രക്ഷയും ലോകസമാധാനവും ഫലമണിയട്ടെ.”

കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ചുള്ള തന്റെ അവസാന പുസ്തകം “The Science of the Cross” പൂർത്തിയാക്കിയശേഷം തെരേസാ ബെനഡിക്ട് തന്റെ സ്വന്തം സഹോദരി സി. റോസിനോടും മറ്റു സഹോദരിമാരോടും ഒപ്പം 1942 ആഗസ്റ്റ് 7 -ന് അറസ്റ്റു ചെയ്യപ്പെട്ടു. നാസികളുടെ യഹൂദരോടുള്ള പെരുമാറ്റം വിമർശിച്ചുകൊണ്ട് ഡച്ച് മെത്രാന്മാർ ഇടയലേഖനം എഴുതിയതിന്റെ പ്രതികാര നടപടിയായിട്ടാണ് അറസ്റ്റു നടന്നത്. 1942 ആഗസ്റ്റ് 9 -ന് കുരിശിന്റെ തെരേസാ ബനഡിക്ട് രക്തസാക്ഷിത്വം വരിച്ചു.

1998 -ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ എഡിത്ത് സ്റ്റെയിനിനെ വിശുദ്ധയും യുറോപ്പിന്റെ സഹമദ്ധ്യസ്ഥയുമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഫാ.ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.