ക്രിസ്തുമസ് ദിനത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയുടെ എണ്ണം കൂട്ടും എന്നും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിലനിർത്തും എന്നും വ്യക്തമാക്കി ശ്രീലങ്കൻ ബിഷപ്പ് കർദ്ദിനാൾ മാർക്കം രഞ്ജിത്. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ കുര്‍ബാന നടത്തിക്കൊണ്ട് വിശ്വാസികളെ കഴിയുന്നിടത്തോളം തിരുക്കർമ്മങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുവാൻ ബിഷപ്പ് ആവശ്യപ്പെട്ടു.
ഇതു പ്രകാരം ഡിസംബർ 24 വൈകിട്ട് ആറുമണി മുതൽ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ ആരംഭിക്കും. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ യാത്രകൾ ഒഴിവാക്കുവാനും സുരക്ഷിതമായി ഭവനങ്ങളിൽ ആയിരുന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുവാനും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു.
“ക്രിസ്തുമസ് അടുത്ത ബന്ധുക്കൾക്കൊപ്പവും കോവിഡ് പകർച്ചവ്യാധി മൂലം ദുരിതത്തിലായ ആളുകൾക്കൊപ്പവും ആഘോഷിക്കുവാൻ ശ്രമിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തെ നിങ്ങൾക്കൊപ്പം ക്രിസ്തുമസ് ഭക്ഷണം പങ്കുവയ്ക്കുവാൻ ക്ഷണിക്കാം. സമൂഹത്തിൽ ആവശ്യക്കാരായവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാം” – ബിഷപ്പ് വിശ്വാസികളെ ഓർമിപ്പിച്ചു.