വിശുദ്ധരായ മക്കളെ ലഭിക്കാന്‍ ചെയ്യേണ്ടത്

വിശുദ്ധിയിലും വിവേകത്തിലും ഫ്രാന്‍സിനെ നയിച്ച രാജാവായിരുന്നു ലൂയിസ്. ലൂയിസിന്റെ ജ്ഞാനവും ജീവിതവിശുദ്ധിയും പരിശുദ്ധ മറിയത്തോടുളള ഭക്തിയില്‍ അധിഷ്ഠിതമായി രൂപപ്പെട്ടതാണെന്നാണ് പാരമ്പര്യവിശ്വാസം. കാരണം, ഫ്രാന്‍സിലെ രാജ്ഞിയായിരുന്ന കാസില്ലെയിലെ ബ്ലാങ്കേക്ക് വിവാഹം കഴിഞ്ഞ് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും കുട്ടികള്‍ ഉണ്ടായിരുന്നില്ല.

മനസ്സ് നീറിക്കഴിഞ്ഞിരുന്ന രാജ്ഞിയോട് ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ വി. ഡൊമിനിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. രാജ്ഞി ആ വാക്കുകളെ വിശ്വസിച്ച് അന്നുമുതല്‍ വിശ്വാസത്തോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.

മാത്രവുമല്ല, രാജസദസിലെ അംഗങ്ങളും പ്രാര്‍ത്ഥന തുടങ്ങി. കൂടാതെ, രാജ്യത്തിലെ വിശ്വാസികളും പ്രാര്‍ത്ഥന ആരംഭിച്ചു. അവര്‍ക്കെല്ലാം ഈ പ്രത്യേക നിയോഗത്തിനു വേണ്ടി ജപമാലകളെ വിതരണവും ചെയ്തു. ഇങ്ങനെ രാജ്യം മുഴുവന്‍ ജപമാലതരംഗമായി. എല്ലാ പ്രാര്‍ത്ഥനകളുടെയും നിയോഗം ഒന്നുമാത്രം – ഫ്രാന്‍സിന് ഒരു അനന്തരാവകാശി; രാജ്ഞിക്ക് മകന്‍.

ആ പ്രാര്‍ത്ഥനകള്‍ക്കു ഫലം കിട്ടി. 1215-ല്‍ രാജ്ഞിക്ക് ഒരു കുഞ്ഞിനെ ലഭിച്ചു. അതാണ് ലൂയീസ് രാജാവ്. ഫ്രാന്‍സിനെ വിശുദ്ധിയില്‍ നയിച്ച രാജാവ്. ഈ സംഭവം എല്ലാ അമ്മമാര്‍ക്കും ഒരു പാഠമാണ്. ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നവരും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കട്ടെ. നല്ല കുഞ്ഞുങ്ങളെ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കട്ടെ. അങ്ങനെ പല തലമുറകള്‍ അനുഗ്രഹീതരാവട്ടെ.