കാമറൂണിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വികാരി ജനറാൾ മോചിതനായി

കാമറൂണില്‍ നിന്നും വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട മാംഫെ രൂപതയുടെ വികാരി ജനറാൾ ജൂലിയസ് അഗ്ബോർട്ടോക്കോ മോചിതനായി. ആഗസ്റ്റ് 29 -ന് ആയിരുന്നു വിഘടനവാദികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

ഒരു യാത്രയ്ക്ക് ശേഷം അദ്ദേഹം വൈകുന്നേരം ആറ് മണിയോടെ വസതിയിൽ തിരിച്ചെത്തി. ഏകദേശം 30 മിനിറ്റ് കഴിഞ്ഞു തങ്ങൾ വിഘടനവാദികളായ പോരാളികളാണെന്ന് സ്വയം വിശേഷിപ്പിച്ച് ചില ചെറുപ്പക്കാർ മേജർ സെമിനാരി പരിസരത്ത് വരുകയും അദ്ദേഹത്തെ കൊണ്ടുപോകുകയുമായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

മുൻപും ഇവിടെനിന്നും വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. മെയ് മാസത്തിൽ, വിഘടനവാദികൾ മാംഫെ രൂപതയിൽ നിന്ന് ഫാ. ക്രിസ്റ്റഫർ എബോക്കയെ തട്ടിക്കൊണ്ടുപോയി. പത്ത് ദിവസങ്ങൾക്ക് ശേഷം വിട്ടയച്ചു. കഴിഞ്ഞ വർഷം നവംബറിൽ, പോരാളികൾ കർദ്ദിനാൾ ക്രിസ്റ്റ്യൻ തുമിയെ തട്ടിക്കൊണ്ടു പോകുകയും ഒരു ദിവസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.