സഭാ സിനഡ് ഒരു പാർലമെന്റ് അല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

കഴിഞ്ഞ ഞായറാഴ്ച്ച ഒസ്സെർവതോരെ റൊമാനോ പ്രസിദ്ധീകരിച്ച സിനഡിന്‍റെ യാത്രയിൽ പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യത്തെക്കുറിച്ചെഴുതിയ ‘സിനഡും സിനഡിന്‍റെ കൂട്ടായ്മയും പരിശുദ്ധാത്മാവും’ എന്ന ലേഖനം ഉദ്ധരിച്ചു കൊണ്ടാണ്, ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ മെത്രാൻമാരോട്, സഭാ സിനഡ് ഒരു പാർലമെന്റ് അല്ലെന്ന് പാപ്പാ വ്യക്തമാക്കിയത്.

സിനഡിന്‍റെ യാത്ര അല്ലെങ്കിൽ സിൻഡിന്റേതായ ഒരു മനഃസ്ഥിതി എന്നത് അഭിപ്രായങ്ങളുടെ അന്വേഷണവും അതുമായുള്ള പൊരുത്തപ്പെടലുമല്ല. നിങ്ങളുടെ അത്മായർ എന്ത് ചിന്തിക്കുന്നുവെന്ന് നിങ്ങൾ അന്വേഷിക്കണം, അറിയണം. എന്നാൽ, പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമില്ലെങ്കിൽ സിനഡും സിനഡിന്‍റെ കൂട്ടായ്മയുമില്ല. സഭ ഇല്ലെങ്കിൽ സഭയുടെ സത്വബോധവുമില്ല എന്നും പാപ്പാ മെത്രാന്മാരോടു പറഞ്ഞു.

എന്താണ് സഭയുടെ സത്വം എന്ന് വി. പൗലോസിന്‍റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ,  സഭയുടെ വിളി സുവിശേഷവൽക്കരണമാണെന്നും അതാണ് അതിന്‍റെ സത്വമെന്നും അവരെ ഓർമ്മിപ്പിച്ചു. ഈയൊരു ചൈതന്യത്തോടെ പരിശുദ്ധാത്മാവിനോടൊപ്പം സിനഡിൽ പ്രവേശിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. എഫേസൂസിലെ പോലെ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവട്ടെ. എന്നാലും, അവസാനം പരിശുദ്ധാത്മാവ് അവരെക്കൊണ്ട് “മറിയം ദൈവത്തിന്‍റെ അമ്മ” എന്ന് പറയിപ്പിച്ചതുപോലെ ആകട്ടെയെന്നും ഇതാണ് യഥാർത്ഥ വഴിയും, പരിശുദ്ധാത്മാവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

നമ്മൾ  സഭയെ ഒരു സംഘമാക്കാനല്ല പ്രത്യുത, സഭയാകാനാണ് ആഗ്രഹിക്കുന്നതെന്നും അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെയെന്നും ഫ്രാൻസിസ് പാപ്പാ ആശംസിച്ചു. എല്ലാവരെയും പരിശുദ്ധ കന്യാമറിയത്തോടു ഒരുമിച്ചു പ്രാർത്ഥിക്കാൻ ക്ഷണിച്ച പാപ്പാ, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരുമിച്ചു ചൊല്ലി തന്‍റെ ആശീർവാദവും നൽകിയാണ് അവസാനിപ്പിച്ചത്.