പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിക്കൊപ്പം പെൺകുട്ടിയെ അയക്കാൻ ഉള്ള കോടതി വിധി ലോകമെമ്പാടും ഉള്ള ക്രൈസ്തവർ ഏറെ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഒരു പെൺകുട്ടിയോട് ചെയ്യാവുന്ന ക്രൂരതകൾ ഒക്കെ ചെയ്തിട്ടും ഇസ്ലാം മതസ്ഥനായ പ്രതിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച കോടതിയോട് ലോകം ചോദിക്കുകയാണ്, ഇത് നീതിയോ? എന്നാൽ അത് കേൾക്കാൻ തയ്യാറല്ലാത്ത വിധം നീതിന്യായ വിഭാഗം ചെവിയടച്ചിരിക്കുകയാണ് മതന്യൂനപക്ഷങ്ങൾക്കു നേരെ.
പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ ആക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയെ മറികടന്നുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസി ഈ വിചിത്രമായ വിധി പ്രഖ്യാപിച്ചത്. മരിയ ഷബാസ് എന്ന 14 വയസുകാരി ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടികൊണ്ടുപോയി എന്നതിന് തെളിവുണ്ട്. സാക്ഷികളും ഉണ്ട്. പ്രായപൂർത്തിയായിട്ടില്ല എന്നതിന്റെ രേഖകളും മറ്റും മാതാപിതാക്കൾ കോടതിയിൽ സമർപ്പിച്ചു. നേരത്തെ വിവാഹം നടത്തിക്കൊടുത്തതായി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മുസ്ലീം പുരോഹിതന്‍ തനിക്ക് ഈ വിവാഹത്തില്‍ യാതൊരു പങ്കുമില്ലെന്ന് വെളിപ്പെടുത്തിയിട്ടും ഉണ്ട്. ഇത്രയൊക്കെ തെളിവുകൾ നകാഷിനു എതിരായിട്ടും അയാൾക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച കോടതിയുടെ നീതിബോധത്തെ പരിശോധിക്കേണ്ടത് ആവശ്യമാണ്. വിധി കേട്ട ശേഷം കണ്ണീർവാർത്ത ആ പെൺകുട്ടിയുടെ കണ്ണുനീരിനു ആര് ഉത്തരം പറയും.
കുടുംബ സുഹൃത്തും അഭിഭാഷകനുമായ ലാല റോബിൻ ഡാനിയേൽ കോടതി വിധി കേട്ട ശേഷം വെളിപ്പെടുത്തിയത് “ഈ വിധിയോടെ പാക്കിസ്ഥാനിലെ ഒരു ക്രിസ്ത്യൻ പെൺകുട്ടിയും സുരക്ഷിതയല്ല” എന്നാണ്. പ്രതിക്കെതിരെയുള്ള തെളിവുകൾ എല്ലാം ശക്തമായിരുന്നിട്ടും നകാഷിനു അനുകൂലമായി വിധി പ്രഖ്യാപിച്ച കോടതിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും ഉയരുന്നത്. എന്നാൽ ഇത്തരത്തിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണവും വിവേചനവും ആദ്യമായി അല്ല എന്നതാണ് വാസ്തവം.
പാക്കിസ്ഥാന്റെ ക്രിസ്ത്യൻ വിരുദ്ധതയ്ക്കും ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിനും ആ രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തോളം പഴക്കം ഉണ്ട്. ക്രൈസ്തവരുടെ മേലുള്ള അതിക്രമങ്ങൾക്കു ആക്കം കൂട്ടാൻ മതനിന്ദാ കുറ്റത്തിന്റെ വശം പിടിച്ചു നടത്തിയ ശ്രമങ്ങളില്‍ ലോകശ്രദ്ധയിലേയ്ക്ക് കൂടുതൽ എത്തിയത് ആസിയ ബീവിയുടെ സംഭവത്തോടെയാണ്. എങ്കിൽ തന്നെയും അതിനു മുമ്പേ തന്നെ വ്യാജ മതനിന്ദാകുറ്റം ചുമത്തി പീഡിപ്പിക്കപ്പെട്ട നിരവധി ക്രൈസ്തവർ ഉണ്ടായിരുന്നു എന്നത് വിസ്മരിക്കാനാവാത്ത ഒരു യാഥാർഥ്യം തന്നെ. 1990 -കൾ മുതൽ ഇതരമതസ്ഥർക്ക് മേൽ വ്യക്തി വൈരാഗ്യം തീർക്കാൻ പോലും മതനിന്ദാകുറ്റം മുസ്ലീങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
2000 -ന് ശേഷം ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുമേൽ ഉള്ള പാക്ക് മുസ്ലീങ്ങളുടെ ആക്രമണം വർധിച്ചതായിട്ടാണ് റിപ്പോർട്ട്. 2001 -ൽ ടാക്‌സില നഗരത്തിലെ ഒരു ക്രിസ്ത്യൻ മിഷൻ ആശുപത്രിക്കുള്ളിൽ ചാപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. അതിനു ഏതാനും മാസങ്ങൾക്ക് ശേഷം തോക്കുധാരികൾ ഏതാനും ക്രിസ്ത്യൻ ചാരിറ്റി പ്രവര്‍ത്തകരെ കറാച്ചിയിലെ ഓഫീസിൽ വച്ച് കൊലപ്പെടുത്തി. അടുത്ത ആക്രമണം നടക്കുന്നത് 2005 ലാണ്. ഫൈസലാബാദിൽ ഖുറാന്റെ പേജുകൾ കത്തിച്ചു എന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് നൂറു കണക്കിന് ക്രൈസ്തവർക്കാണ് തങ്ങളുടെ വീടും സ്വത്തും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നത്. അന്നത്തെ ആക്രമണത്തിൽ ക്രിസ്ത്യൻ സ്‌കൂളും ദൈവാലയവും തീവ്ര മുസ്ലിം വിശ്വാസികൾ അഗ്നിക്കിരയാക്കിയിരുന്നു.
2009 ൽ പഞ്ചാബിലെ ഗോജ്ര പട്ടണത്തിൽ 40 ഓളം വീടുകളും പള്ളിയും തീവ്ര മുസ്ലിം വിഭാഗങ്ങൾ കത്തിച്ചപ്പോൾ ജീവനോടെ ചുട്ടെരിച്ചത് എട്ടു ക്രൈസ്തവരെയാണ്. ലോകം കണ്ണീർവാർത്ത സംഭവങ്ങളില്‍ ഒന്നായി അതും അവശേഷിച്ചു. എന്നാൽ അതും കൊണ്ടും അവസാനിച്ചില്ല പാക്കിസ്ഥാനിലെ അതിക്രമണങ്ങൾ. 2013 -ൽ പെഷ്‌വാറിലെ ദൈവാലയത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടിട്ടും രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും ഭരണപക്ഷം സ്വീകരിച്ചില്ല. 2015 മാർച്ചിൽ ലാഹോറിലെ പള്ളികളിൽ നടന്ന രണ്ട് ബോംബ് സ്ഫോടനങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 മാർച്ചിൽ ലാഹോർ കളിസ്ഥലത്ത് ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ചാവേർ ആക്രമണത്തിൽ 70 പേർ മരിക്കുകയും 340 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ക്രൈസ്തവരുടെ സംരക്ഷണത്തിനായി മുറവിളി രാജ്യമെമ്പാടും ഉയർന്നു. ഏറ്റവും അടുത്തായി 2017 ഡിസംബറിൽ ക്വറ്റയിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മതനിന്ദാക്കുറ്റം ചുമത്തി ധാരാളം നിരപരാധികളായ ക്രൈസ്തവർ പാക്ക് ജയിലുകളിൽ കഴിയുന്നുണ്ട് എന്നുള്ളതായ റിപ്പോർട്ടുകളും പുറത്തു വന്നത് അടുത്തിടെയാണ്. 2010 -ൽ ആണ് വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി ആസിയ ബീബിയെ വ്യാജ കേസിൽ കുടുക്കിയത്. ആസിയയ്ക്കായി ലോകം ഉയർത്തിയ ശബ്ദം ഫലം കണ്ടു എന്ന് മാത്രമല്ല സമാനമായ സാഹചര്യത്തിൽ പലരും ജയിലുകളിൽ കഴിയുന്നുണ്ട് എന്ന കണ്ടെത്തലിലേയ്ക്കും അത് വഴി തെളിച്ചു.
പാക്ക് നിയമത്തിനെതിരെ സംസാരിച്ചതിന്റെ പേരിൽ പാക്കിസ്ഥാൻ ന്യൂനപക്ഷകാര്യ മന്ത്രിയും ക്രിസ്ത്യൻ നേതാവുമായ ഷഹബാസ് ഭട്ടിയെ 2011 -ൽ താലിബാൻ കൊലപ്പെടുത്തി. മേല്‍പറഞ്ഞവ ചില പ്രധാന സംഭവങ്ങളാണെന്നിരിക്കെ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം പാക്കിസ്ഥാനിൽ അരങ്ങേറുന്നുണ്ട്. പലപ്പോഴും അത് ഭരണകൂടത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടികൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്യുന്ന പ്രവണതകൾ ഏറി വരുന്നുണ്ട്. അതിനു ഉദ്ദാഹരമാണ് മൈറ എന്ന പതിനാലുകാരിയുടെ കേസ്.
2014 -ല്‍ ‘ദി മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് പാക്കിസ്ഥാന്‍’ നടത്തിയ പഠനത്തില്‍ രാജ്യത്തു ഓരോ വര്‍ഷവും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരത്തോളം സ്ത്രീകളും, പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായി കൊണ്ടിരിക്കുന്നതായി വെളിപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിനു അനുകൂലമായി പാക്ക് നിയമപീഠവും നിലകൊള്ളുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
കടപ്പാട്:
https://www.bbc.com/news/world-asia-35910331
ttps://davidalton.net