കള്ളക്കടത്ത്-തീവ്രവാദ സഖ്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ജാഗ്രതാസമിതി

കൊച്ചി: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ്ണം-മയക്കുമരുന്ന് കള്ളക്കടത്ത് ആശങ്കയുണ്ടാക്കുന്നു. ശ്രീലങ്കയിലും മറ്റും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കള്ളക്കടത്തിലൂടെയും മറ്റും ഒഴുകിയെത്തിയ കണക്കില്ലാത്ത പണം മുഖ്യപങ്ക് വഹിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപിക്കുന്ന സ്വര്‍ണ്ണം-മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ കണ്ടെത്തുന്നതിനോ അതിന് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനോ നിലവിലുള്ള നിയമസംവിധാനങ്ങള്‍ ഫലപ്രദമായി കാണുന്നില്ല. കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണവും മയക്കുമരുന്നുകളും പിടിച്ചെടുത്തതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതല്ലാതെ നാളിതുവരെ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയോ ശക്തികളെയോ സംഘടനകളെയോ നിയമത്തിനു മുമ്പിലെത്തിക്കാനോ ശിക്ഷ ഉറപ്പാക്കി നിയന്ത്രിക്കാനോ കഴിയുന്നില്ല. താഴേക്കിടയിലുള്ള ചുരുക്കം ചില ഇടനിലക്കാര്‍ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും.

നിയമസംവിധാനങ്ങളിലെ പഴുതുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടും കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ-സാമുദായിക സാഹചര്യങ്ങളും സംരക്ഷണവും സമര്‍ത്ഥമായി ചൂഷണം ചെയ്തുകൊണ്ടും കള്ളക്കടത്ത്-തീവ്രവാദസഖ്യം ശക്തി പ്രാപിക്കുന്നതായി സംശയിക്കുന്നു. ഇതിനെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദ സംഘടനകള്‍ ശക്തി പ്രാപിക്കുന്നതായും അവ സമൂഹത്തിലെ ചില പ്രത്യേകവിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഉത്തരവാദിത്വപ്പെട്ട അധികാരികളുടെയും പൊതുസമൂഹത്തിന്റെയും അടിയന്തിരശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് പിഒസി-യില്‍ ചേര്‍ന്ന കെസിബിസി ജാഗ്രതാ സമിതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.