ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റി കേരളത്തിലെ മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു എന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പെരുന്ന മന്നംനഗറിൽ നടന്ന 141-ാമത് മന്നംജയന്തി സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലപാടെടുക്കുമ്പോഴും ഇതര സമുദായങ്ങളോടു നല്ല ബന്ധം സൂക്ഷിക്കുന്നതിൽ എൻഎസ്എസ് പുലർത്തുന്ന ജാഗ്രത ശ്രദ്ധേയമാണ് എന്നും രാഷ്ട്രീയ സമ്മർദങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തും അതിജീവിച്ചും നിന്നാണ് മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതെന്നും മാർ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസരംഗത്തും ആതുര സേവനരംഗത്തും എൻഎസ്എസ് വലിയ സംഭാവനകളാണ് നൽകുന്നത്. വിമോചന സമരകാലത്തു സമുദായാചാര്യൻ മന്നത്തുപത്മനാഭനും ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ടും ചേർന്നു നടത്തിയ പോരാട്ടങ്ങൾ സ്മരണീയമാണെന്നും ശൂന്യതയിൽനിന്നു നായർ സമുദായത്തെ പടുത്തുയർത്തിയ മന്നത്തു പത്മനാഭൻ ഇതര സമുദായങ്ങൾക്കും ആദരണീയനും അനുകരണീയനുമാണെന്നും ആർച്ച് ബിഷപ് ഓർമിപ്പിച്ചു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തന്പുരാട്ടി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് വൈസ് പ്രസിഡന്റ് പ്രഫ.വി.പി. ഹരിദാസ് അധ്യക്ഷത വഹിച്ചു.