ആഫ്രിക്കയിൽ അന്ധവിദ്യാലയം നടത്തിവന്നിരുന്ന വൈദികൻ കുത്തേറ്റു മരിച്ചു

ആഫ്രിക്കയിലെ ബിരയിൽ അന്ധവിദ്യാലയം നടത്തിയിരുന്ന വൈദികൻ കുത്തേറ്റു മരിച്ചു. കോൺഗ്രിഗേഷൻ ഓഫ് സേക്രട്ട് ഹാർട്സ് ഓഫ് ജീസസ് ആൻഡ് മേരി സന്യാസ സമൂഹത്തിൽപ്പെട്ട ഫാ. ലാൻഡ്രയ് ഇബിൽ ഈക്വൽ ആണ് കൊല്ലപ്പെട്ടത്. മെയ് 19-നായിരുന്നു സംഭവം.

സന്യാസ സമൂഹത്തിന്റെ ആസ്ഥനത്തു വച്ചാണ് വൈദികനു നേരെ ക്രൂരമായ ആക്രമണം ഉണ്ടാകുന്നതും ആഴത്തിൽ മുറിവേൽക്കുന്നതും. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ അദ്ദേഹം മരണമടഞ്ഞു. ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആക്രണമത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

വൈദികന്റെ മരണത്തിൽ അനുശോചനം അറിയിച്ച സന്യാസ സമൂഹം, ഇത്തരം പ്രവർത്തികളിൽ ആശങ്ക അറിയിക്കുകയും ഒപ്പം അക്രമിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും വ്യക്തമാക്കി. 2016-ൽ വൈദികപട്ടം സ്വീകരിച്ച ഫാ. ലാൻഡ്രയ്, അന്ധവിദ്യാലയത്തിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.