”ആ അച്ചൻ എനിക്കു എല്ലാ ദിവസവും വചനം അയക്കും!”

ജെയ്സൺ കുന്നേൽ

ജയ്സൺ കുന്നേൽ

”അച്ചോ ആ അച്ചൻ എനിക്കു എല്ലാ ദിവസവും വചനം അയക്കും അച്ചോ!”

ജർമ്മനിയിലെ പ്രസിദ്ധമായ ഒരു സർവ്വകലാശാലയിൽ നിയമ വിദ്യാർത്ഥിയാണ് എന്റെ സുഹൃത്ത്. ഉന്നതമായ ഭാവി സ്വപ്നം കാണുന്ന ഒരു ചെറുപ്പക്കാരൻ. ഇന്ത്യയിലെ ഏതു നിയമ ഫാകൽറ്റിയിലും പഠിപ്പിക്കാൻ യോഗ്യതയുള്ള വ്യക്തി.
അതിനെല്ലാം ഉപരി ദൈവത്തെ സ്നേഹിക്കുന്ന, സഹജീവകളോടു അനുകമ്പയോടെ പെരുമാറുന്ന ഒരു മാതൃകാ പൗരൻ.

ബൗദ്ധീക മണ്ഡലത്തിലെ തന്റെ നേട്ടങ്ങളെല്ലാം ദൈവത്തിനു സമർപ്പിക്കാൻ ആ ചെറുപ്പക്കാരനു തെല്ലും വൈമന്യസ്യമില്ല. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും നിശബ്ദമായി പ്രാർത്ഥിക്കുവാനും വലിയ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുന്ന വ്യക്തി.

മിക്കപ്പോഴും ഞങ്ങൾ കാണാറുണ്ട് സംസാരിക്കാറുണ്ട്. സംസാരിക്കുന്നതിനിടയിൽ ഒരു വൈദീകന്റെ കാര്യം പലപ്പോഴും പറയും.

ഒരിക്കൽ പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

“അച്ചോ ആ അച്ചൻ എനിക്കു എല്ലാ ദിവസവും വചനം അയക്കും അച്ചോ. ദിവസവും ഞാനാവചനത്തിനായി കാത്തിരിക്കും. എന്റെ പല പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം ആ വചനത്തിൽ കണ്ടെത്തുന്നുണ്ട്.”

ഈ വാക്കുകൾ എന്റെ മനസ്സിലും തീക്കനൽ കോരിയിട്ടു. വചനത്തിന്റെ അഭിഷ്കതരായ ഞാൻ ഉൾപ്പെടുന്ന പുരോഹിതരിൽ നിന്നു ഇന്നത്തെ സമൂഹം പ്രതീക്ഷിക്കുന്നത് മറ്റൊന്നുമല്ല; വചനം പങ്കിടുന്നവരാമുക. തിരുവചനം കൊണ്ടു മുറിവുണക്കുന്നവരാവുക. യഥാർത്ഥത്തിൽ അതു തന്നെയല്ലേ പൗരോഹിത്യ ജീവിതത്തിന്റെ അന്തസത്ത.

ഈ ലോകത്തിലെ ഏതു വലിയ അറിവും ഒരു പുരോഹിതൻ മറ്റുള്ളവർക്കു നൽകിയാലും ദൈവവചനത്തിന്റെ അറിവു പകർന്നില്ലങ്കിൽ ആ ജീവിതം ശ്യൂന്യം.

ലോകത്തിലെ വലിയ പ്രഗൽഭരായ Motivation Speakers ന്റെ പുസ്തകങ്ങൾ വായിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്യുന്ന ആ മുപ്പതുകാരന്റെ മനസ്സിനെ സ്പർശിക്കുന്നത് ആ പാവപ്പെട്ട വൈദീകൻ ദിവസവും അയക്കുന്ന തിരുവചനമാണ്.

ഒരു പുരോഹിതന്റെ ഏറ്റവും വലിയ ധർമ്മം വചനം പ്രഘോഷിക്കുക അതനുസരിച്ചു ജീവിക്കുക എന്നതല്ലേ. ലോകത്തിനാവശ്യം തിരുവചനം വ്യാഖ്യാനിച്ചു കൊടുത്തു അതു ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന നല്ല വൈദീകരെയാണ്. വചനം പറയാൻ മടിക്കുന്ന വൈദീകരെ ലോകത്തിനു ആവശ്യമില്ല. ദൈവവചനത്തിനു മഹാ ശക്തിയുണ്ട്

“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.” (ഹെബ്രായര്‍ 4 : 12).

നമ്മുടെ കൂടിക്കാഴ്ചകളിലും സംസാരങ്ങളിലും ദൈവവചനത്തിനു space നൽകിയാൽ ദൈവത്തിന്റെ ഹൃദയത്തിലും മനുഷ്യന്റെ മനസ്സിലും ഓരോ പുരോഹിതനും space കാണും.

ജെയ്സൺ കുന്നേൽ