കടലെടുക്കുന്ന തീരങ്ങൾ

ആന്റണി വര്‍ഗീസ്‌

ഒരു മരണവീടിനു സമാനമാണ് ഇന്ന് കേരളത്തിലെ തീരപ്രദേശങ്ങൾ. പ്രത്യേകിച്ച്, തെക്കൻ തീരപ്രദേശങ്ങൾ. ഇന്നലെ വരെ ഉണ്ടായിരുന്ന കളിചിരിയും തമാശകളും കൊട്ടും കുരവയും ആഘോഷങ്ങളും തീരപ്രദേശങ്ങളിൽ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. പലയിടത്തും നൊമ്പരപ്പെടുത്തുന്ന ഹൃദയഭേദകമായ കാഴ്ചകൾ. കടൽക്കളികളും കളിക്കാഴ്ചകളും വെറും ഓർമ്മകളായി മാറുന്നു. തലചായ്ച്ചുറങ്ങാൻ പണിതുയർത്തിയ സൗധങ്ങളെ കടൽ തിരമാലകൾ വിഴുങ്ങി ആഴങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു. സന്തോഷങ്ങളും പുഞ്ചിരികളും അസ്തമിക്കുമ്പോൾ വേദനകളും അവഗണനകളും ഉദിച്ചുയരുന്നു. കടലിന്റെയും തീരങ്ങളുടെയും സൗന്ദര്യത്തിനും കുറവുണ്ടായിരിക്കുന്നു. പറന്നുയർന്നു തുടങ്ങിയ പല സ്വപ്നച്ചിറകുകളും ഇന്ന് പറന്നുയരാൻ കഴിയാതെ ചലനമറ്റു കിടക്കുന്നു. കടലിന്റെ ഉപ്പുരസത്തിൽ ഒരു ജനതയുടെ കണ്ണുനീരിനുള്ളിലെ ഉപ്പുരസം അലിഞ്ഞുചേരുന്നു. കടൽ ഉഗ്രകോപം പൂണ്ടിരിക്കുന്നു. ആ കോപത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ തീരങ്ങൾക്കോ തീരസംരക്ഷണ നിവാരണത്തിനോ ഭരണസംവിധാനങ്ങൾക്കോ കഴിയുന്നില്ല. മരിച്ചുകൊണ്ടിരിക്കുന്ന തീരങ്ങളെ കാണുമ്പോൾ മരവിച്ചുപോകുന്നു അവരുടെ മനസ്സ്. കടൽ തിരമാലകൾ തീരങ്ങളെ കവർന്നെടുക്കുന്നതു കാണുമ്പോൾ കലങ്ങിയ കണ്ണുമായി എല്ലാം ഉള്ളിലൊതുക്കി നിസ്സഹായരായി നോക്കിനിൽക്കാനേ അവർക്ക് കഴിയുന്നുള്ളൂ. മരണഭയത്തോടെ ഇനിയെന്ത്? ഇനി നാളെ എങ്ങനെ? എന്നീ ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി…

വർഷങ്ങൾക്ക് പിറകിലോട്ടു തിരിഞ്ഞുനോക്കുമ്പോൾ, കേരളത്തിലെ തെക്കൻ തീരപ്രദേശങ്ങളിൽ കടലിനോട് ചേർന്നുതന്നെ വലിയ തീരങ്ങളുമുണ്ടായിരുന്നു. വിശാലമായ കളിസ്ഥലങ്ങളോടുകൂടി പരന്നുകിടക്കുന്ന തീരങ്ങളും തീരത്തോട് ചേർന്നുകിടക്കുന്ന കുഞ്ഞുകുഞ്ഞു ഭവനങ്ങളും തെങ്ങിൻതോപ്പുകളും തീരങ്ങളുടെ സൗന്ദര്യത്തെ എടുത്തുകാട്ടുന്നു. ആരെയും ആകർഷിക്കാൻ പോന്ന സൗന്ദര്യം തീരങ്ങൾക്കുണ്ടായിരുന്നു. മത്സ്യബന്ധന തൊഴിലിനുപോയി തിരിച്ചുവന്ന് വിശ്രമം ആഗ്രഹിക്കുന്ന മത്സ്യത്തൊഴിലാളികളും, വീട്ടിലെ ജോലിത്തിരക്കെല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ വിശ്രമിക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാരും, കളിക്കുവാൻ വലിയ പൂൾ മൈതാനങ്ങളോ ഗ്രൗണ്ടുകളോ ഇല്ലാത്ത അവിടെ കായികമേഖലയിൽ പ്രത്യേകിച്ച്, ഫുട്ബോളിന്റെ ലഹരിയിൽ മുഴുകിയ യുവജനങ്ങളും കളി ആസ്വാദകരും ഓടിക്കളിച്ചു ബാല്യകാലങ്ങൾ സന്തോഷപൂർണ്ണമാക്കുന്ന കൊച്ചുകുട്ടികളുമുൾപ്പെടെ എല്ലാവരും ആശ്രയിക്കുന്നത് ഈ തീരങ്ങളെയാണ്; ഈ തീരങ്ങളിലെ മണൽത്തരികളെയാണ്. എന്തിനു പറയാൻ, രാത്രിയുടെ യാമങ്ങളില്‍ കടപ്പുറത്തെ മണൽത്തരികളിൽ മണൽമെത്തയൊരുക്കി കടൽക്കാറ്റും കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിക്കിടക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി, ഏതു തണുത്തുറച്ച എ.സി. മുറിയിൽ കിടന്നാലും വിലകൂടിയതും വലിപ്പം കൂടിയതുമായ പട്ടുമെത്തയിൽ കിടന്നാലും കിട്ടില്ല.

വിദേശസഞ്ചാരികളടക്കം പുറമേ നിന്നുള്ള എത്രയെത്ര പേരാണ് തീരങ്ങളുടെ ആകർഷണത്തിൽ മതിമറന്ന് തീരസൗന്ദര്യത്തെ ആസ്വദിക്കുന്നത്. എത്രയെത്ര കുടുംബങ്ങളാണ്, വ്യക്തികളാണ് പ്രായഭേദമന്യേ മൈലുകൾ താണ്ടി തീരങ്ങൾ സന്ദർശിക്കുന്നതും അവിടം ആസ്വദിക്കുന്നതും വിശ്രമിക്കുന്നതും. തിരക്കുപിടിച്ച തൊഴില്‍മേഖലയിൽ നിന്നുള്ള ടെൻഷനും അവശതയും മറക്കാനും പ്രണയസല്ലാപങ്ങളിൽ മുഴുകുന്നവരുടെ സന്തോഷങ്ങൾ പങ്കിടാനുമെല്ലാം ആശ്രയിക്കുന്നതും ഈ തീരങ്ങളെയാണ്; മണൽത്തരികളെയാണ്. അതെ! തീരങ്ങള്‍ എപ്പോഴും ആഘോഷങ്ങളിലായിരുന്നു, സന്തോഷങ്ങളിലായിരുന്നു. കടലെന്നും തീരങ്ങളെന്നും കേട്ടാലേ എല്ലാവർക്കും ഹരമായിരുന്നു. എന്നാൽ, ഇന്ന് അതെല്ലാം മണ്ണോടു മണ്ണായി പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്ന് തീരങ്ങള്‍ ഒരു മരണവീടിന് സമാനമായി മാറിക്കൊണ്ടിരിക്കുന്നു. പല തീരങ്ങളും മരിച്ചുകഴിഞ്ഞു. ഇനിയും അന്ത്യശ്വാസം വലിച്ച് മരണത്തോട് അടുത്തുകൊണ്ടിരിക്കുന്നു പല തീരങ്ങളും.

സാമ്പത്തികമേഖല ലക്ഷ്യമിട്ട് തീരങ്ങളിൽ നോട്ടമിടുന്ന കോർപ്പറേറ്റ് ഭീമന്മാർക്ക് പച്ചക്കൊടി കാട്ടി അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന ഭരണസംവിധാനങ്ങളുടെ പിൻബലത്തിൽ കടലിലും തീരങ്ങളിലും അവർ നടത്തുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ന് കടൽ, തീരങ്ങളിലേയ്ക്ക് ഇരച്ചുകയറി തീരങ്ങളെ വിഴുങ്ങികൊണ്ടിരിക്കുന്നു. വിശാലമായ തീരങ്ങളും വിശ്രമസങ്കേതങ്ങളും കളിസ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളുമെല്ലാം കടലിന്റെ ആഴങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. കാലാവസ്ഥയുടെ വ്യതിയാനങ്ങളിലും വർഷാവർഷങ്ങളിൽ മലയാളമാസത്തിലെ ആനി-ആടി മാസങ്ങളിലെ കടൽകയറ്റത്തിൽ നിരവധി നാശനഷ്ടങ്ങളാണ് തീരജനതയ്ക്കുണ്ടാകുന്നത്.

കുറേ നാളുകൾക്കുമുമ്പ് നാം മാധ്യമങ്ങളിലൂടെ ഒരു ഭീകരദൃശ്യം കണ്ടതാണ്. ആലപ്പുഴയിലെ ചെല്ലാനം എന്ന തീരദേശഗ്രാമം മുഴുവൻ വേലിയേറ്റത്തിൽ മുങ്ങിത്താണുകൊണ്ടിരുന്നത്. ഒരുവശത്ത് മാറാരോഗവും മറുവശത്ത് കടലിന്റെ മിന്നലാക്രമണവും നേരിട്ട അവർ വീടുകളുടെ മുകളിലാണ് ദിവസങ്ങളോളം കഴിഞ്ഞുകൂടിയത്. മരണവെപ്രാളവും ഭയവും അവരെ കീഴടക്കിയിരുന്നു. ‘ചെല്ലാനത്തിനുവേണ്ടി, ചെല്ലാനം നിവാസികൾക്കുവേണ്ടി ഒരു കൈസഹായം ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് നൽകുന്നില്ലായെങ്കിൽ ഒരുപക്ഷേ, നാളെ ഞങ്ങൾ ജീവനോടെ കാണുമോ എന്നുതന്നെ ഉറപ്പില്ല’ എന്ന ഒരു യുവാവിന്റെ നെഞ്ചു തകർക്കുന്ന വാക്കുകൾ കേരളത്തിലെ സാധാരണക്കാരെ കണ്ണീരിലാഴ്ത്തിയിരുന്നത് നാം കണ്ടതും കേട്ടതുമാണ്.

ഒരു യുഗം മുഴുവന്‍ സമ്പാദിച്ചുണ്ടാക്കിയ ഭവനങ്ങളും മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും തകർന്നടിയുന്നത് നേരിൽക്കാണാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. എത്രയോ ദിനരാത്രങ്ങൾ മരണഭയത്തിൽ അവർ കഴിഞ്ഞുകൂടി. ഭക്ഷണമില്ലാതെ വലഞ്ഞ നാളുകൾ. ഒരുകാലത്ത് വിശാലമായ വലിയ തീരങ്ങളുണ്ടായിരുന്ന ചെല്ലാനം ഒരുപക്ഷേ, കുറച്ച് നാളുകൾക്കുശേഷം കേരളത്തിന്റെ ഭൂപടത്തിൽ പോലും കാണില്ല. അങ്ങനത്തെ സ്ഥിതിവിശേഷമാണ് ഇപ്പോൾ അവിടെ നടന്നുവരുന്നത്. അവർ ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്. തങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഒരു കടൽഭിത്തി. വർഷങ്ങളായി ഇതേ ആവശ്യം ബന്ധപ്പെട്ടവരോട് അവർ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

ഇലക്ഷൻ സമയമടുക്കുമ്പോൾ മോണ കാട്ടി പല്ലിളിച്ചുകൊണ്ടുവരുന്ന രാഷ്ട്രീയ കോമരങ്ങളെല്ലാം കൊടുക്കുന്ന പ്രധാന വാഗ്ദാനമാണ് കടൽഭിത്തി നിർമ്മാണം. കാര്യങ്ങൾ കഴിയുമ്പോൾ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കുകളായി മാറുന്നു. ഒരു പ്രതിസന്ധി വരുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കാന്‍ പിന്നെ അവിടെ ആരുമുണ്ടാകില്ല. അവരുടെ ജീവനും പേടി പോലും. തങ്ങളെ വിശ്വസിച്ച് വോട്ടുചെയ്ത ജനതയ്ക്ക് എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ല ഞങ്ങളുടെ ജീവൻ സുരക്ഷിതമായിരിക്കണം എന്നുള്ള സ്വാർത്ഥതയാണ് അവരെ പിന്നോട്ടു വലിക്കുന്നത്. ഇതുപോലെ കടൽ ഭിത്തിയില്ലാത്ത എത്രയെത്ര തീരദേശഗ്രാമങ്ങളെ കടലെടുക്കുന്നു. ഉള്ള ഭിത്തികൾ പുനക്രമീകരിക്കാത്തതിനാൽ കടലിന്റെ ശക്തമായ ആക്രമണത്താൽ അതിനെയും തകർത്തുകൊണ്ട് കടൽ, തീരങ്ങളെ കവർന്നെടുക്കുന്നു.

ഇതേ സാഹചര്യത്തിലൂടെ തന്നെയാണ് പൂന്തുറ മുതൽ അഞ്ചുതെങ്ങ് മാമ്പള്ളി വരെയുള്ള തീരപ്രദേശങ്ങളും കടന്നുപോകുന്നത്. ഉണ്ടായിരുന്ന വിശാലമായ തീരങ്ങൾ മുഴുവൻ വിഴിഞ്ഞം ഹാർബർ ഉയർന്നുവന്നതോടെ കടലിനടിയിലായി. ഇപ്പോൾ അന്താരാഷ്ട്ര തുറമുഖനിർമ്മാണത്തിനുവേണ്ടി പരിസ്ഥിതിപ്രശ്നങ്ങളെ പോലും കണക്കിലെടുക്കാതെ അദാനിക്ക്, കടല്‍ തീറെഴുതിക്കൊടുത്തപ്പോൾ അവർ നടത്തുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളുടെ ഫലമായി കോവളം മുതല്‍ അങ്ങോട്ടുള്ള തീരങ്ങളെ കടൽ കവർന്നെടുത്തുകൊണ്ടിരിക്കുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളവും ശംഖുമുഖവും കുറച്ചു വർഷങ്ങൾക്കുശേഷം വെറും ഓർമ്മകളായി മാറുകയും ചെയ്യുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്. പൂന്തുറ മുതല്‍ അഞ്ചുതെങ്ങ് മാമ്പള്ളി വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളും വസ്തുവകകളും മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും മറ്റുമെല്ലാം കടലിനടിയിൽ ദിനംപ്രതി തകർന്നുവീഴുന്നത് കണ്ണിനെ ഈറനണിയിക്കുകയും മനസ്സിനെ വേദനയിലാഴ്ത്തുകയും ചെയ്യുന്നു. അവർക്കിപ്പോൾ സ്വന്തം ഭവനങ്ങളിൽ അന്തിയുറങ്ങാൻ പോലും ഭയമാണ്. എപ്പോൾ വേണമെങ്കിലും കടലാക്രമണം ഉണ്ടാവുകയും വീട് തകർന്നുവീഴുകയും ചെയ്തേക്കാം. കാരണം, കടൽ തിരമാലകൾ വീടിന്റെ അടിവാരം തോണ്ടിത്തുടങ്ങിയിരിക്കുന്നു. അന്നന്നുള്ള അന്നത്തിനുവേണ്ടി കടലിനെ ഉപജീവനമാർഗ്ഗമായി കണ്ട് പ്രാർത്ഥനയോടെ കടൽ തിരമാലകളോട് യുദ്ധം ചെയ്ത് ആഴക്കടലിൽ ചെന്ന് മത്സ്യബന്ധനം നടത്തുന്ന ഒരുപറ്റം സാധാരണ മനുഷ്യരാണ് ഇവിടങ്ങളിൽ വസിക്കുന്നത്. അവർക്ക് വലിയ മാളികമുറികളില്ല, വലിയ ബാങ്ക് ബാലൻസുകളില്ല, കേറിക്കിടക്കാൻ നല്ല കൂരകളില്ല. കടലിൽ പോയി ലഭിക്കുന്ന വരുമാനത്തിൽ നിന്നും മിച്ചംപിടിച്ചു വയ്ക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും വട്ടിപ്പലിശ കടമെടുത്തുമൊക്കെയാണ് പലരും ഒരു നല്ല ഭവനം പണിതുയർത്തുകയും ജീവിതം തള്ളിനീക്കുകയും മത്സ്യബന്ധനത്തിന് ആവശ്യമായ ഉപകരണമെല്ലാം വാങ്ങുകയും മറ്റും ചെയ്യുന്നത്.

എല്ലാവരെയും പോലെ അവർക്കും വലിയ സ്വപ്നങ്ങളൊക്കെയുണ്ട്. എന്നാൽ ആ സ്വപ്നങ്ങളിലെത്തിച്ചേരാൻ ഒരായുഷ്‌കാലം മുഴുവൻ അവർ കടലിനോട് യുദ്ധം ചെയ്യേണ്ടി വരുന്നു. ചിലർ അതിൽ വിജയിക്കുമ്പോൾ ഭൂരിഭാഗവും പരാജിതരായി മാറുന്നു. അങ്ങനെ ഒരു യുഗം മുഴുവൻ ഉണ്ടാക്കിവച്ചതെല്ലാം കടലെടുക്കുന്നതു കാണുമ്പോൾ ഹൃദയം തകർക്കുന്ന വേദനയിൽ നെഞ്ച് പൊട്ടി കരഞ്ഞുകൊണ്ട് ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക് അവർക്ക് പാലായനം ചെയ്യേണ്ടിവരുന്നു. കണ്ണുനീര് കലർന്ന വെള്ളം കുടിക്കേണ്ടി വരുന്നു.

പെട്ടെന്നൊരു ദിവസം ഖദറിട്ട നേതാക്കന്മാർ വന്ന് മുതലക്കണ്ണീരൊഴുക്കിയും പല്ലിളിച്ചു കാണിച്ചും പാഴ്വാഗ്ദാനങ്ങൾ നൽകി തിരിച്ചുപോകുമ്പോൾ വെറും വോട്ട്ബാങ്കുകളായി തീരത്തെ ജനതകൾ മാറുന്നുവെന്നത് യാഥാർത്ഥ്യം. ഭരണസംവിധാനങ്ങൾ കാണിക്കുന്ന നിസ്സംഗതയും മൈലുകൾക്കപ്പുറത്ത് ദൂരെയെവിടെയോ ഫ്ലാറ്റുകൾ നിർമ്മിച്ചുനൽകി തീരജനതയെ പറിച്ചുനടാൻ വെമ്പൽ കൊള്ളുന്ന നേതാക്കൾ, കോർപ്പറേറ്റ് ഭീമന്മാർക്ക് തീരത്തെ തീറെഴുതി നൽകുന്നു. അതിനെതിരെ പ്രതികരിക്കുന്നവർ വികസനവിരോധികളായി മുദ്രകുത്തപ്പെടുന്നു.

ഇതിൽ നിന്നും ഏറെ വ്യത്യസ്തമല്ലാത്ത സാഹചര്യമാണ് ആലപ്പാടിനുമുള്ളത്. ഒരു തീരസമൂഹത്തെ മുഴുവൻ കുടിയൊഴിപ്പിച്ചുകൊണ്ട് കരിമണൽ ഖനനം നടത്തി തീരജനതയെ വലിയ പ്രക്ഷോഭത്തിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിടുകയാണ് സർക്കാരും കോർപ്പറേറ്റുകളും ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിയമപാലകരും ചെയ്യുന്നത്. കടലിനും കായലിനുമിടയിൽ നിൽക്കുന്ന ആലപ്പാട് എന്ന തീരപ്രദേശം ഈ സ്ഥിതിയിൽ തന്നെ തുടർന്നുപോയാൽ വെള്ളത്തിനടിയിലാവാൻ അധിക വർഷമൊന്നും കാത്തിരിക്കേണ്ട ആവശ്യം വരില്ല. ലോക ദുരന്തനിവാരണ കൗൺസിലിന്റെ നിരീക്ഷണത്തിൽ ഭാവിയിൽ കടലെടുക്കാൻ സാധ്യതയുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ മുംബൈ, ചെന്നൈ എന്നീ വലിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ നമ്മുടെ കൊച്ചി തീരപ്രദേശവും ഉൾപ്പെടുന്നു. അതിനെതിരെ മാറിമാറി വരുന്ന സർക്കാരുകൾ എന്ത് മുൻകരുതലുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. അതോ, ആ ഒരു നിർദ്ദേശത്തെ തള്ളിക്കളയുകയാണോ ചെയ്യുന്നത്.

അതെ, തീരത്തെയും തീരത്തെ ജീവിതങ്ങളെയും സ്വപ്നങ്ങളെയും കടലെടുത്തുകൊണ്ടിരിക്കുന്നു. തീരമേഖല മരിച്ചുകൊണ്ടിരിക്കുന്നു. അല്ല, അവർ കൊന്നുകൊണ്ടിരിക്കുന്നു. കുഴിമാടങ്ങൾ നിർമ്മിക്കപ്പെടുന്നു. കടൽജീവിതങ്ങൾ പുതയ്ക്കപ്പെടുന്നു. അവസാനം കടലിന്റെ ആഴങ്ങളിലേയ്ക്ക് പതിക്കുന്നു.

ആന്റണി വര്‍ഗീസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.