സെമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച

ഞായറാഴ്ച വിശുദ്ധ കുർബാന കഴിഞ്ഞ് ദൈവാലയ പടികളിറങ്ങി പള്ളിമേടയിലേയ്ക്കു പോവുകയായിരുന്നു. വിശുദ്ധ കുർബാന കഴിഞ്ഞ് വിശ്വാസികളെല്ലാവരും പോയിരുന്നു. അപ്പോഴതാ എനിക്ക് എതിർവശം ഏകദേശം എൺപതു കഴിഞ്ഞ ഒരു വൃദ്ധൻ ഒരു walking stick മായി നടന്നുവരുന്നു. വളരെ ആയാസപ്പെട്ടാണ് നടപ്പ്. അദ്ദേഹത്തെ കാത്ത് ഞാൻ അവിടെ നിന്നു. അടുത്തെത്തിയപ്പോൾ ജർമ്മൻ ഭാഷയിൽ ദൈവത്തിനു സ്തുതി നൽകി സംഭാഷണം ആരംഭിച്ചു.

‘എന്റെ പേര് വാൾട്ടർ. ഞാൻ എന്റെ ഭാര്യയെ കാണാൻ പോവുകയാണ്.’ ആഗതൻ പറഞ്ഞു. ‘ഞാനും കൂടെ വരട്ടെ’ എന്നു ചോദിച്ചപ്പോൾ ആ മുഖത്ത് ഒരുപാടു സന്തോഷമായി. ദൈവാലയ നടകൾ കയറി ഞങ്ങൾ വാൾട്ടറിന്റെ ഭാര്യ, മരിയുടെ അടുത്തെത്തി. അതൊരു കബറിടമായിരുന്നു. പുപ്ഷാകൃതമായി അത് സൂക്ഷിച്ചിരിക്കുന്നു. ഒരു പുതിയ കബറിടമാണന്നേ തോന്നൂ. അത്ര ഭംഗിയായി അത് സൂക്ഷിച്ചിരിക്കുന്നു.

ഇനി വാൾട്ടറിന്റെയും മേരിയുടെയും കഥ ചുരിക്കിപ്പറയാം. 58 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം, ആറു വർഷം മുമ്പാണ് മരിയ, വാൾട്ടറിനെ വിട്ടുപോയത്. അന്നു മുതൽ ദിവസവും മൂന്നു നേരം മരിയയുടെ കബറിടം സന്ദർശിക്കുകയായിരുന്നു വാൾട്ടറിന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി. നടക്കാൻ ബുദ്ധിമുട്ടായതിനാൽ ഇപ്പോൾ ദിവസത്തിൽ ഒന്നേ സാധിക്കുകയുള്ളൂ എന്നതാണ് വാൾട്ടറിന്റെ ഏറ്റവും വലിയ ദുഃഖം. ആറു വർഷം മുമ്പു ഭാര്യയെ യാത്രയാക്കുമ്പോൾ ഭാര്യയ്ക്ക് സമ്മാനമായി വിവാഹമോതിരം നൽകിയാണ് വാൾട്ടർ പറഞ്ഞയച്ചത്.

കബറിടത്തിന്റെ അടുത്തെത്തി മരിയുടെ ചിത്രത്തിൽ തലോടി, ‘മരിയേ, നിന്റെ വാൾട്ടറിതാ വന്നിരിക്കുന്നു’ എന്നു പറയും. അതിനു ശേഷം വിശേഷങ്ങളെല്ലാം മരിയയോടു പറയും. അല്പനേരം നിശബ്ദമായി മരിയ പറയുന്നതു കേൾക്കും. പിന്നീട് മരിച്ച വിശ്വാസികൾക്കുള്ള പ്രാർത്ഥനയും ചൊല്ലി, സുഖമായി ഉറങ്ങിക്കൊള്ളുക, നാളെ വരാം എന്ന വാഗ്ദാനവുമായി തിരികെ നടക്കും.

സെമിത്തേരിയിൽ ഞാൻ കണ്ടിടത്തോളം ഏറ്റവും സുന്ദരമായ കാഴ്ച. മരണത്തെയും പരാജയപ്പെടുത്തുന്ന അനശ്വര സ്നേഹത്തിന്റെ കഥ. വിവാഹജീവിതത്തിലെ സമർപ്പണവും ദാമ്പത്യ വിശ്വസ്തയും ഭംഗിവാക്കായി മാറുന്ന ഈ കാലത്ത്, ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിലെ ഒരു കൊച്ചുഗ്രാമത്തിലെ ഈ അനശ്വര സമർപ്പണ കഥ എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.

ജെയ്‌സൺ കുന്നേൽ