പങ്കുവെയ്ക്കലിന്റെ സുവിശേഷമായി മാറിയ വൈദികൻ

സുനിഷ നടവയല്‍

“പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി, താങ്ക്യൂ ഓൾ…” നന്ദിയുടെ ഈ വാക്കുകൾക്ക് പകരം വയ്ക്കുവാനായി യേശു കാണിച്ചു തന്ന സ്നേഹത്തിന്റെ സുവിശേഷം മാത്രമേ ഉള്ളൂ എന്ന് ഒരു വൈദികൻ ജീവിതംകൊണ്ട് കാണിച്ചു തരികയാണ്. മാനന്തവാടി രൂപതാ വൈദികൻ ഫാ. ബിനു പൈനുങ്കൽ തന്റെ വൃക്കയോടൊപ്പം പകുത്തു നൽകിയത് വലിയൊരു മാതൃകകൂടിയാണ്. ഹൃദയം പകുത്തുനൽകിയ സ്നേഹമായ ക്രിസ്തുവിന്റെ പ്രതിപുരുഷന് അപരന്റെ ആവശ്യങ്ങളും വിഷമതകളും വെറുതെ നോക്കി നിൽക്കാനാകില്ല എന്നതിന്റെ മഹത്തായ തെളിവാണിത്.

വൈദിക കൂട്ടായ്മ്യിലെ വാട്ട്സ് ആപ്പ് മെസ്സേജുകൾ സ്ക്രോൾ ചെയ്യുന്നതിനിടയിൽ 18 -കാരിക്ക് കിഡ്നി ആവശ്യമുണ്ടെന്ന ഒരു മെസ്സേജ് ബിനു അച്ചന്റെ കണ്ണിലുടക്കി. കാഴ്ചയിൽ നിന്നും ഹൃദയത്തിലേക്കൊഴുകിയ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ കരുതൽ ഒടുവിൽ തന്റെ കിഡ്നി ആ പെൺകുട്ടിക്കുവേണ്ടി നൽകാമെന്നുള്ള സമ്മതം വരെയായി. മാർച്ച് രണ്ടാം തീയതി രാവിലെ 6.30 -ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവായി മാറിയിരിക്കുന്നത്. വൃക്ക സ്വീകരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ അത് പ്രവർത്തനം ആരംഭിച്ചതായാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ലാളിത്യവും കാരുണ്യവുമാണ് ഈ നോമ്പ് കാലത്തിലെ ഏറ്റവും വലിയ ത്യാഗമെന്നു ബിനു അച്ചൻ ലോകത്തോട് നിശബ്ദമായി വിളിച്ചു പറയുകയാണ്. കുരിശിനോട് ചേർന്നുകൊണ്ട് അവിടുത്തോടപ്പമായിരിക്കുമ്പോൾ മറ്റൊരു വ്യക്തിയുടെ ജീവിതത്തിലേക്കുള്ള ഉത്ഥാനത്തിന്റെ കാരണമായതിനു ദൈവത്തിനു നന്ദി പറയുകയാണ് ഈ വൈദികൻ. പൈനുങ്കൽ, പാപ്പച്ചൻ- ഏലിയാമ്മ ദമ്പതികളുടെ നാലുമക്കളിൽ ഒരാളാണ് ഫാ. ബിനു. കർഷകരിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയും ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ട് വാങ്ങി കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മാനന്തവാടി രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ബയോ വിൻ ഫാക്ടറിയുടെ അസ്സോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് ഫാ. ബിനു. ഈങ്ങാപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് അദ്ദേഹം വൃക്ക നൽകിയത്.

സുനീഷ നടവയൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.