ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ആചരണത്തിലേക്ക് വഴിതെളിച്ച അത്ഭുതം

ഇറ്റലിയിലെ ഒവിയറ്റോ കത്തീഡ്രലിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണ് കോർപസ് ക്രിസ്റ്റിയുടെ തിരുനാളിലേക്ക് വഴി തെളിച്ചത്. ഉർബൻ നാലാമൻ മാർപാപ്പായാണ് ഈ തിരുനാൾ ആചരിക്കുവാൻ ആഗോളസമൂഹത്തോട് ആവശ്യപ്പെട്ടത്. പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പ്രാഗിലെ ഫാ. പീറ്റർ ദിവ്യകാരുണ്യത്തിൽ യാഥാർത്ഥമായും ഈശോ ഉണ്ടോ എന്ന് സംശയിച്ചു. ഈ സംശയത്തോടു കൂടി അദ്ദേഹം റോമിലേക്ക് ഒരു തീർത്ഥാടനം നടത്തുകയും വി. പത്രോസ് ശ്ലീഹായുടെ ശവകുടീരത്തിൽ വന്നു പ്രാർത്ഥിക്കുകയും ചെയ്തു.

മടക്കയാത്രയിൽ ബോൽസേനയിൽ വെച്ച് വി. ക്രിസ്റ്റീനയുടെ ശവകുടീരത്തിൽ വച്ച് അദ്ദേഹം വിശുദ്ധ ബലിയർപ്പിച്ചു. ഇടയിൽ അപ്പവും വീഞ്ഞും യേശുവിന്റെ തിരുരക്തവും മാംസവുമായി മാറി. ഈ വാർത്ത പെട്ടന്നു തന്നെ പോപ്പ് ഉർബൻ നാലാമന്റെ അടുക്കലുമെത്തി. ഒവിയറ്റോയിൽ നിന്നും പാപ്പായുടെ അടുക്കൽ ഈ തിരുശരീര-രക്തങ്ങൾ എത്തിക്കുവാൻ പറഞ്ഞു. അങ്ങനെ ഈ തിരുശേഷിപ്പ് അദ്ദേഹത്തിന്റെ മുൻപിലെത്തിച്ചു. ഇത് കണ്ട ഉടനെ അദ്ദേഹം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ മുട്ടുകുത്തി വണങ്ങുകയും വിശ്വാസികളെ ഇത് കാണിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ദിവ്യകാരുണ്യത്തിന്റെ തിരുനാൾ സഭയിൽ ആചരിക്കുവാൻ ഉത്തരവിടുകയും പെന്തക്കുസ്താ ദിനത്തിനുശേഷം വരുന്ന വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാളായി പ്രഖ്യാപിക്കുകയും ചെയ്തു.

അതിനുശേഷം ഒവിയറ്റോ കത്തീഡ്രലിൽ ഒരു പ്രത്യേക ചാപ്പൽ പണിയുകയും ഈ തിരുശേഷിപ്പ് അവിടെ സൂക്ഷിക്കുകയും ചെയ്തു. എല്ലാ വർഷവും ഈ ദിവ്യകാരുണ്യ അത്ഭുതത്തെ, തിരുനാൾ ദിനത്തിൽ പ്രദക്ഷിണത്തിനായി പുറത്ത് കൊണ്ടുവരാറുണ്ട്. ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനത്തിൽ നമ്മുടെയും വിശ്വാസത്തെ ആഴപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.