സ്വന്തം വിശ്വാസജീവിതത്തെ പരിശോധിക്കുവാനും അതിനെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താനുമുള്ള അവസരമാണ് നോമ്പുകാലം നൽകുന്നത്. 2013-ലെ നോമ്പുകാലത്ത് ബനഡിക്ട് പതിനാറാമൻ പാപ്പാ നൽകിയ നോമ്പുകാല സന്ദേശം ഏറെ ചിന്തനീയമാണ്.
അദ്ദേഹം പറയുന്നു: “വിശ്വാസവും ദാനധർമ്മവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴമായി ധ്യാനിക്കുവാനുള്ള അവസരമാണ് ഓരോ നോമ്പുകാലവും നമുക്ക് നൽകുന്നത്. അതുപോലെ തന്നെ ദൈവത്തിലും യേശുക്രിസ്തുവിലുമുള്ള വിശ്വാസവും പരിശുദ്ധാത്മാവിന്റെ ദാനമായ സ്നേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചിന്തിക്കാനുള്ള സമയം.”
യഥാര്‍ത്ഥ വിശ്വാസം എങ്ങനെയാണ് ദാനധർമ്മത്തിലേയ്ക്ക് നയിക്കുന്നതെന്നും ബനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നുണ്ട്. “ദൈവസ്നേഹത്തോടുള്ള പ്രത്യുത്തരമാണ് ക്രൈസ്തവജീവിതം. വിശ്വാസജീവിതത്തോട് ‘യെസ്’ എന്നു പറയുമ്പോൾ കർത്താവുമായുള്ള സൗഹൃദത്തിനാണ് നാം തുടക്കം കുറിക്കുന്നത്. യേശു നമ്മെ സ്നേഹിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, അവിടുത്തെ സ്നേഹത്തിലേയ്ക്ക് നമ്മെ ക്ഷണിക്കുക കൂടിയാണ്. വി. പൗലോസ് ശ്ലീഹായെപ്പോലെ നമ്മളും പറയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ‘ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്; ക്രിസ്‌തുവാണ് എന്നില്‍ ജീവിക്കുന്നത്.’ എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില്‍ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്” (ഗലാ. 2:20).
മറ്റൊരു വാക്കിൽ പറഞ്ഞാൽ, എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത് (1 തിമോ. 2:4). പ്രത്യുതാ, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്‌തുവിലേയ്ക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു (എഫേ. 4:15).