കെയ്‌ലയുടെ ദീപ്തസ്മരണയിൽ അമേരിക്ക…

ഫാ. ക്ലീറ്റസ് കാരക്കാടൻ

ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത്‌ നിരപരാധികളായ ഒട്ടനവധി ക്രൈസ്തവരെ ജിഹാദ്‌ നടത്തി കൊലചെയ്ത നികൃഷ്ടജീവി ഐസിസ്‌ തലവൻ ബാഗ്ദാദിയെ കൊലപ്പെടുത്തിയ അമേരിക്കൻ സൈനികനടപടിയുടെ പേര്‌ “കെയ്‌ല മുള്ളർ” ( Kayla Mueller)എന്നായിരുന്നു.

ഇസ്ലാമിക്‌ ജിഹാദികൾ ബന്ധിയാക്കിയ മനുഷ്യാവകാശ പ്രവർത്തകയായിരുന്നു കെയ്‌ല മുള്ളർ. 2012 -ൽ ആണ്‌ ഡാനിഷ്‌ റെഫ്യുജി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയിൽ ചേർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കെയ്‌ല ടർക്കി- സിറിയൻ ബോർഡറിലെത്തുന്നത്‌. അവിടെവെച്ച്‌ ഐസിഎസിന്റെ പിടിയിലകപ്പെട്ട്‌ സിറിയയിലെ അലെപ്പോയിൽ തടവറയിലാക്കപ്പെടുകയും ക്രൂരമായ ശാരീരികപീഢനത്തിനും മാനഭംഗത്തിനും ഇരയാവുകയും ചെയ്തു.

ജീവൻ രക്ഷിക്കാൻ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനും ജിഹാദികൾ ഈ പെൺകുട്ടിയെ നിർബന്ധിച്ചു. അതിന് തയാറാകാതിരുന്നതിനാൽ ഏകാന്ത തടവറയും ക്രൂരമായ പീഢനങ്ങളും മരണത്തോളം ഈ ഇരുപത്തഞ്ചുകാരിക്ക്‌ അനുഭവിക്കേണ്ടി വന്നു. 2015-ൽ അലെപ്പോയിലെ ഐസിസ്‌ തടവറയിൽ വെച്ച്‌ ബാഗ്ദാദി കെയ്‌ല മുള്ളറെ കൊലപ്പെടുത്തുകയാണുണ്ടായത്‌. മനുഷ്യാവകാശ പ്രവർത്തക കെയ്‌ലയുടെ പാവനസ്മരണയായിട്ടാണ്‌ ബാഗ്ദാദിയെ വധിച്ച സൈനീകനടപടിക്ക്‌ ആ പേരുനൽകിയതെന്ന് യു എസ് ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട്‌ ഒബ്രെയ്ൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇസ്ലാം മതവിശ്വാസം ജീവിതത്തിനു വെളിച്ചം പകരാതിരുന്നതിനാൽ ആത്മീയ അന്ധതബാധിച്ച ഒരു തീവ്രവാദി, മതത്തേയും വിശ്വാസത്തേയും പ്രതി ആയിരങ്ങളെ കൊന്നൊടുക്കി അവസാനം ഒരു പട്ടിയെപ്പോലെ പൊട്ടിച്ചിതറി ജീവിതത്തിൽ പരാജയം സമ്മതിച്ചതാണു ബാഗ്ദാദിയുടെ കഥ. എന്നാൽ ക്രിസ്തുവിന്റെ ചൈതന്യവുമായി നിരാലംബരായ അഭയാർത്ഥികളെ സഹായിക്കാൻ തന്നെ മുഴുവനായും സമർപ്പിച്ചതിന്റെ പേരിൽ ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച കെയ്‌ല മുള്ളറിന്റെ ജീവിതം ഒരിക്കലും പരാജയമല്ല. ഈ വിശ്വാസ സാക്ഷ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ നിരവധിപ്പേർ ഇനിയും മാനവസേവയ്ക്കായി ജീവിതം സമർപ്പിക്കും. അതാണ്‌ ഒരു ക്രിസ്ത്യാനിയുടെ കഥ.

വെളിച്ചമെ നയിച്ചാലും..!

ഫാ. ക്ളീറ്റസ് കാരക്കാടൻ