വിളക്കുകൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അങ്ങനെയൊരു കാലമുണ്ടായിരുന്നു. വിളക്കിന് പ്രാധാന്യമുള്ള കാലം. റാന്തൽവിളക്കും മണ്ണെണ്ണ വിളക്കും ചിമ്മിനിവിളക്കും ഓട്ടുവിളക്കുമൊന്നുമില്ലാത്ത വീടുകളേ ഇല്ലായിരുന്നു.

പണ്ടൊരിക്കൽ വീട്ടിൽ കള്ളൻ കയറിയപ്പോൾ കൊണ്ടുപോയത് എന്താണെന്നോ? ഓട്ടുവിളക്കുകൾ! പിന്നീടങ്ങോട്ട് വീട്ടിൽ കുപ്പിവിളക്കുകളായിരുന്നു. വിളക്കിന്റെ ഒളിയിൽ പഠിച്ചതും കത്തെഴുതിയതും കാത്തിരുന്നതും അത്താഴം കഴിച്ചതുമെല്ലാം ഇന്നും ഓർമ്മയിലുണ്ട്. രാത്രികാലങ്ങളിൽ കനാലിൽ നിന്നെത്തുന്ന വെള്ളമുപയോഗിച്ച് പറമ്പു നനയ്ക്കുമ്പോൾ വിളക്കുമായ് അപ്പച്ചനോടൊപ്പം നടന്നതും ഇന്നലെയെന്നവണ്ണം മനസിൽ തെളിയുന്നു.

അതുപോലെ തന്നെ പുതുമഴയത്ത് പറന്നുയരുന്ന ഈയലിനെ പിടിക്കാൻ വെള്ളം നിറച്ച പാത്രത്തിൽ വിളക്ക് കത്തിച്ചുവച്ചതും, വിളക്കിലൊഴിക്കാനുള്ള മണ്ണെണ്ണയ്ക്കായി റേഷൻ കടയിലേയ്ക്കോടിയതും തലയിണയോട് ചേർന്ന് വിളക്ക് തെളിക്കാനുള്ള തീപ്പെട്ടി സൂക്ഷിച്ചതുമെല്ലാം എങ്ങനെ മറക്കാനാകും?

വിളക്കിനെക്കുറിച്ച് എഴുതുവാൻ കാരണം ക്രിസ്തുവിന്റെ ഈ വചനമാണ്: “നിങ്ങള്‍ അര മുറുക്കിയും വിളക്ക് കത്തിച്ചും ഇരിക്കുവിന്‍” (ലൂക്കാ 12:35).

എല്ലാവരുടെ ജീവിതത്തിലും ഒരു വിളക്കിന്റെ ആവശ്യമുണ്ട്. അകതാരിൽ തെളിഞ്ഞിരിക്കേണ്ട വിളക്കുകൾ അണഞ്ഞുപോകുന്നതു കൊണ്ടല്ലേ നമ്മളിൽ പലരും വീണുപോകുന്നത്? ഒന്ന് ഉറപ്പാണ്; ക്രിസ്തുവാകുന്ന വിളക്കിന് പ്രകാശിക്കാൻ അവസരം നഷ്ടപ്പെടുത്തിയാൽ പിന്നീട് വലിയ വില കൊടുക്കേണ്ടിവരും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.