ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്ന ലബനീസ് വിശുദ്ധന്‍ 

    ഒരു ക്രിസ്ത്യാനി തന്റെ സഹോദരനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവനാണെന്ന് ബൈബിള്‍ ചൂണ്ടിക്കാട്ടുന്നു. ഈ അര്‍ത്ഥത്തില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലീം മത വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം മധ്യസ്ഥത വഹിക്കുന്ന ഒരു വിശുദ്ധനാണ് ചാര്‍ബെല്‍ മഖ്ലൗഫ്. ലബനീസുകാരനായ ഈ വിശുദ്ധന്‍ അറിയപ്പെടുന്നത് തന്നെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്ന വിശുദ്ധന്‍ എന്നാണ്.

    അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ധാരാളം സൗഖ്യം ലഭിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. തന്റെ പക്കല്‍ വന്ന് മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കായി ദൈവത്തിനു മുന്‍പില്‍ സദാ  കരങ്ങള്‍ വിരിച്ചു പിടിച്ചിരിക്കുകയാണ് വിശുദ്ധ ചാര്‍ബെല്‍ എന്ന് ഫാ. ലൂയിസ് മാറ്റര്‍ വെളിപ്പെടുത്തുന്നു.

    വിശുദ്ധന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത് ലബനോനിലെ അന്നയെ എന്ന സ്ഥലത്തെ ദേവാലയത്തിലാണ്. വിശുദ്ധന്റെ ഭൗതിക ശരീരം സ്ഥിതിചെയ്യുന്ന ചാപ്പല്‍ അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിന് അടുത്തയാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹം ഒരു സാധാരണ സന്യാസിയെ പോലെ 23 വര്‍ഷം ആ ആശ്രമത്തില്‍ ജീവിച്ചു. ആഴമായ ദിവ്യകാരുണ്യ ഭക്തി ഉണ്ടായിരുന്ന വിശുദ്ധന്റെ ജീവിതത്തില്‍ ദൈവത്തിന്റെ അസാധാരണമായ ഇടപെടല്‍ പലപ്പോഴും മറ്റു സന്യാസികള്‍ക്കും ദര്‍ശിക്കുവാന്‍ സാധിക്കുമായിരുന്നു. ദൈവവുമായി ഏറ്റവും അടുത്ത് ആയിരുന്നു കൊണ്ട് വിശുദ്ധമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു വിശുദ്ധ ചാര്‍ബെല്‍ മഖ്ലൗഫ്.

    ഏകദേശം 4 മില്യണോളം ആളുകള്‍ ഒരു വര്‍ഷം ഈ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാനായി എത്തുന്നുണ്ട്. അതില്‍ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ് എന്നതും ശ്രദ്ധേയം. ഇസ്ലാം മത വിശ്വാസികള്‍ കൂടുതല്‍ എത്തുന്നതും രോഗ സൗഖ്യങ്ങള്‍ നേടുന്നതും ശ്രദ്ധിക്കുവാനും രേഖപ്പെടുത്തുവാനും തുടങ്ങിയത് 1950 മുതലാണ്. 29,000 ല്‍ അധികം രോഗ സൗഖ്യങ്ങള്‍ ഇതുവരെ രേഖപ്പെടുത്തി കഴിഞ്ഞു. ആദ്യം വൈദികന്റെ സാന്നിധ്യത്തില്‍ ആയിരുന്നു സൗഖ്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നതെങ്കില്‍ പിന്നീട് വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും രേഖപ്പെടുത്തി തുടങ്ങി.

    അദ്ദേഹത്തിന്റെ നാമത്തില്‍ നടന്ന ആദ്യ അത്ഭുതം ഗുരുതരമായ നാഡീസംബന്ധമായ രോഗം ബാധിച്ച യുവതിയിലാണ് സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ യുവതിയെ വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞു. ഇനി ദൈവം ഇടപെട്ടാല്‍ മാത്രമേ രക്ഷപെടാന്‍ സാധ്യത ഉള്ളു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആ യുവതിയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചു തുടങ്ങി. അങ്ങനെയിരിക്കെ വിശുദ്ധന്റെ കുഴിമാടത്തില്‍ വെച്ച് പ്രാര്‍ത്ഥിച്ച എണ്ണയുമായി കന്യാസ്ത്രീകള്‍ ഈ യുവതിയുടെ അടുത്ത് എത്തുകയും അത് പുരട്ടുകയും ചെയ്തു. തത്ഫലമായി യുവതിയില്‍ അത്ഭുതകരമായ സൗഖ്യം ഉണ്ടാവുകയും ചെയ്തു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.