സമാധാനം ലക്ഷ്യം വച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിശുദ്ധ ബലിയര്‍പ്പണവുമായി കൊറിയന്‍ സഭ

ഒരു വര്‍ഷത്തേയ്ക്ക് വിശുദ്ധ ബലിയര്‍പ്പണവുമായി കൊറിയന്‍ സഭ. യുദ്ധവും സംഘര്‍ഷവും അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായാണ് ഈ ബലിയര്‍പ്പണം നടത്തുന്നത്. വര്‍ഷത്തിലെ ഓരോ ദിവസവും ഈ നിയോഗവുമായി എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനാണ് ദക്ഷിണ കൊറിയന്‍ മെത്രാന്‍സമിതിയുടെ പ്ലീനറി യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 2019 ഡിസംബര്‍ 1 മുതല്‍ 2020 നവംബര്‍ 28 വരെ സമാധാന പുനഃസ്ഥാപനത്തിനായി പ്രത്യേക കുര്‍ബാന അര്‍പ്പിക്കുവാനാണ് തീരുമാനം. എല്ലാ ദിവസം രാവിലെ ഒന്‍പതു മണിക്കാണ് സമാധാനത്തിനു വേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണം രാജ്യത്തെ ദേവാലയങ്ങളില്‍ നടക്കുക.

മുമ്പത്തേക്കാളും കൂടുതലായി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ഇപ്പോഴാണെന്നാണ് ദക്ഷിണ കൊറിയയിലെ മെത്രാന്മാര്‍ ഒന്നടങ്കം പറയുന്നത്. ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ സംഘട്ടനങ്ങളിലൊന്നായ കൊറിയന്‍ യുദ്ധം 1950 ജൂണ്‍ 25-നാണ് പൊട്ടിപ്പുറപ്പെട്ടത്. മൂന്നു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ 30 ലക്ഷത്തോളം ആളുകള്‍ ഇരകളായെന്നാണ് കണക്കാക്കപ്പെടുന്നത്. യുദ്ധത്തിന്റെ അസ്വാരസ്യങ്ങള്‍ ഇപ്പോഴും തുടരുന്നതിനാലാണ് പ്രാര്‍ത്ഥന ശക്തമാക്കുന്നത്.