ബെത്ലഹേമിലേക്കുള്ള യാത്ര – പതിനാറാം ദിനം

പിതാവിന്റെ ഹിതം ഒരു എതിര്‍പ്പും കൂടാതെ സ്വീകരിക്കാന്‍ തിരുമനസ്സായ ഈശോയുടെ ജനനം ആണ് ക്രിസ്തുമസ്. ഒപ്പം തന്നെ ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞ മറിയത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ഓര്‍മ്മ. ഇന്നേ ദിവസം നാം നമ്മുടെ മാതാപിതാക്കളുടെ ഹിതത്തിന് അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്ന് വിചിന്തനം ചെയ്യാം.

ബെത്ലഹേമിലേക്കുള്ള നമ്മുടെ യാത്ര പതിനാറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം: ‘പ്രിയ ഉണ്ണിയീശോയെ സ്‌നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയാണല്ലോ അങ്ങ് ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്. അങ്ങയുടെ ജനനത്തിനായി ഒരുങ്ങുന്ന ഈ നിമിഷം അങ്ങയുടെ സ്‌നേഹത്തെ പ്രതി അങ്ങേയ്ക്കു വിധേയനായി ജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍’.

നമ്മുടെ മാതാപിതാക്കള്‍ നമ്മോട് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. പലപ്പോഴും അവയൊക്കെ ചെയ്യാതിരിക്കാനായി പല ന്യായങ്ങളും നാം കണ്ടു പിടിക്കാറുണ്ട്. എന്നാല്‍ ഇന്നേ ദിവസം മാതാപിതാക്കള്‍ നമ്മോടു പറയുന്ന കാര്യങ്ങള്‍ ഉപേക്ഷ വിചാരിക്കാതെ ചെയ്തു തീര്‍ക്കാം. ഒപ്പം അവര്‍ക്കൊപ്പം ആയിരിക്കുവാനും സംസാരിക്കുവാനും സമയം കണ്ടെത്താം. അങ്ങനെ പുല്‍ക്കൂട്ടില്‍ ഉണ്ണിയീശോയ്ക്കു തീ കായാനായി കൂട്ടിയ വൈക്കോലില്‍ തീ പകരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.