സന്യസ്തർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് ആശങ്കാജനകം: കെസിബിസി ഐക്യജാഗ്രത കമ്മീഷൻ

വാരണാസിയിൽ ഈ മാസം പത്താം തീയതി ട്രെയിൻ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാർ വർഗ്ഗീയവാദികളുടെ അതിക്രമത്തിന് ഇരയാവുകയും മതപരിവർത്തനം ആരോപിച്ച് പോലീസ് കെണിയിൽപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത ചിലർക്കെതിരായി സ്ഥലത്തെ ചില തീവ്രഹിന്ദു വർഗ്ഗീയ സംഘടനാപ്രവർത്തകർ നടത്തിയ നീക്കങ്ങൾക്കു തുടർച്ചയായാണ്, യാത്രക്കായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ട് ഉർസുലൈൻ ഫ്രാൻസിസ്കൻ സന്യാസിനിമാരെയും കേസിൽ പ്രതി ചേർക്കാൻ ലോക്കൽ പോലിസ് ശ്രമിച്ചതെന്ന് 2021 ഒക്ടോബർ 11 -ന് മാറ്റേഴ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

2021 മാർച്ച് പത്തൊമ്പതിന് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ യാത്രയിലായിരുന്ന രണ്ട് സന്യാസിനിമാർക്കെതിരെ ഉണ്ടായ അതിക്രമത്തിനു സമാനമായ സംഭവമാണ് വാരാണസിയിലും ഉണ്ടായത്. സന്യാസവസ്ത്രം ധരിച്ച് യാത്ര ചെയ്യുന്ന ക്രൈസ്തവ സന്യാസിനികളെ വർഗ്ഗീയവാദികൾ വ്യാജ ആരോപണങ്ങളുന്നയിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും നിയമപാലകർ ആൾക്കൂട്ട ആരവങ്ങൾക്ക് കൂട്ടു നിന്ന് സന്യസ്തർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതുമായ സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്.

സന്യസ്തർക്കെതിരായുള്ള ഇത്തരം അതിക്രമങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാണിക്കുന്ന അലംഭാവവും വിലയിരുത്തപ്പെടേണ്ടതാണ്. വാരണാസിയിൽ നടന്ന അതിക്രമം അപൂർവ്വം ചില മാധ്യമങ്ങൾ മാത്രമാണ് യഥാസമയം റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും മാധ്യമങ്ങളിൽ ഇവ വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതും ദൗർഭാഗ്യകരമാണ്.

ഭാരതമെമ്പാടും ക്രൈസ്തവ സമർപ്പിതർക്കും അവരുടെ സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എതിരായി രൂപപ്പെട്ടു കൊണ്ടിരിക്കുന്ന വിവാദങ്ങൾക്കു പിന്നിൽ, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയവാദികളുടെ ആസൂത്രിതനീക്കങ്ങളുണ്ട് എന്നത് വ്യക്തമാണ്. തികച്ചും വാസ്തവവിരുദ്ധമായ ദുഷ്പ്രചരണങ്ങളും മതം മാറ്റം പോലെയുള്ള ആരോപണങ്ങളുമാണ് സന്യസ്തർക്കും ക്രൈസ്തവസമൂഹങ്ങൾക്കുമെതിരെ ചില കേന്ദ്രങ്ങൾ പതിവായി ഉയർത്തുന്നത്.

ഭാരതത്തിൽ എല്ലായിടത്തും വിദ്യാഭ്യാസ-ആതുരാലയ-സാമൂഹിക സേവനരംഗങ്ങളിൽ പ്രവർത്തനനിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തർ ഭീഷണിയിൽ അകപ്പെട്ടിരിക്കുന്നതും ആക്രമിക്കപ്പെടുന്നതും ഗൗരവപൂർണ്ണമായ സർക്കാർ- മാധ്യമ ഇടപെടലുകൾ ആവശ്യമുള്ള വിഷയങ്ങളാണ്. അടുത്ത കാലത്തായി വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ വന്നിട്ടുള്ള മതം മാറ്റ നിരോധന നിയമങ്ങളുടെ മറവിലാണ് ഇത്തരം അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുന്നത്. ഇത്തരം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ നിരപരാധികൾക്കെതിരെ അത് ഉപയോഗിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനുള്ള ചുമതല കൂടി അതത് സർക്കാരുകൾക്കുണ്ട്.

മതപരവും വർഗ്ഗീയവുമായ കാലുഷ്യങ്ങൾ തീരെയില്ലാതിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ ഒരു വിവാദം ഒരു സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായിരുന്ന സന്യാസിനിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. തന്റെ വിദ്യാർത്ഥികൾക്ക് ആ സന്യാസിനി നൽകിയ സന്ദേശത്തെ, വിവാദമാക്കി മാറ്റുകയും പൊതുസമൂഹമധ്യത്തിൽ അവരെ അവഹേളിക്കുകയും ചെയ്തവർക്ക് വർഗ്ഗീയലക്ഷ്യങ്ങളാണുണ്ടായിരുന്നത്. സഹിഷ്ണുത പുലർത്താൻ മനസാകാത്ത ഒരു വിഭാഗം നമുക്കിടയിൽ വളർന്നുവരുന്നതിന്റെ സൂചന ആ സംഭവത്തിലൂടെ വ്യക്തമായതാണ്.

സമാനമായ മറ്റൊരു വിവാദം സമീപകാലത്ത് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളുമായി ബന്ധപ്പെട്ട് ഉടലെടുക്കുകയുണ്ടായി. ഒരു പ്ലസ്‌ ടു അഡ്മിഷനുമായി ബന്ധപ്പെട്ട് രൂപപ്പെട്ട നിസാരമായ ഒരു ആശയക്കുഴപ്പം വലിയ വിവാദവും വാർത്തയുമാക്കി മാറ്റി, കേസെടുപ്പിച്ച്, സ്‌കൂൾ അധികാരികളായ സന്യസ്തരെ കെണിയിൽപ്പെടുത്താനുള്ള ശ്രമമാണ് അവിടെ നടന്നത്. ആ സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങൾ ആസൂത്രിതമായി അവതരിപ്പിച്ചുകൊണ്ട് ചിലർ മുന്നിട്ടിറങ്ങിയ കാഴ്ച ഇന്ന് നമുക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയധ്രുവീകരണത്തിന്റെ നേർചിത്രമാണ്.

ഇത്തരം സംഭവങ്ങളെയെല്ലാം വിവാദമാക്കി മാറ്റാനും സന്യസ്തർക്കെതിരെ പൊതുവികാരം ഉണർത്താനും മുന്നിട്ടുനിൽക്കുന്നത് ചില ഹിന്ദു – മുസ്ലീം തീവ്ര വർഗ്ഗീയസംഘടനകളും അവരുടെ ജിഹ്വയായി പ്രവർത്തിക്കുന്ന ചില മാധ്യമങ്ങളുമാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

സമർപ്പിതർക്കെതിരായുള്ള അതിക്രമങ്ങളും അവഹേളനങ്ങളും വ്യാജപ്രചരണങ്ങളും നല്കുന്ന സൂചനകളിൽ നിന്ന് ഈ കാലഘട്ടത്തിലെ യഥാർത്ഥ വെല്ലുവിളിയെ നിർണ്ണയിക്കാനാകും. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി ഒട്ടേറെ സാമൂഹിക സേവനമേഖലകളിൽ കർമ്മനിരതരായിരിക്കുന്ന, അതിനായി ജീവിതം മുഴുവനായി മാറ്റിവച്ചിരിക്കുന്ന പതിനായിരക്കണക്കിന് സമർപ്പിതരെ നിഷ്കരുണം ചവിട്ടിയരക്കാൻ മടിയില്ലാത്ത ഒരു വിഭാഗം നമുക്കിടയിൽ പ്രബലരാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഭാരതത്തിന്റെ മതേതരത്വ സംസ്കാരത്തിനും മനുഷ്യത്വത്തിന് തന്നെയും വെല്ലുവിളിയാണ്. ഇല്ലാക്കഥകൾ മെനഞ്ഞും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ആവർത്തിച്ചും അത്തരക്കാർ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് കത്തോലിക്കാ സഭയെ മാത്രമല്ല, നന്മയെയും നിസ്വാർത്ഥതയെയും സാമൂഹിക സൗഹൃദത്തേയും വിലകല്പിക്കുന്ന ഭാരതസംസ്കാരത്തെയും ആ സംസ്കാരത്തെ പിന്തുടരുന്ന ഇവിടുത്തെ ഭൂരിപക്ഷം പൗരന്മാരെയുമാണ്.

വർദ്ധിച്ചുവരുന്ന ഭൂരിപക്ഷ – ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വർഗ്ഗീയ – വിധ്വംസക പ്രവണതകൾക്കെതിരെ ഭാരതത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി മൂന്നിട്ടിറങ്ങേണ്ടതുണ്ട്. എല്ലാവർക്കും വിശിഷ്യാ, സാമൂഹിക നന്മക്കായി പ്രവർത്തിക്കുന്നവർക്കും മതിയായ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രത്യേകം നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.