ഓർമ്മ വച്ച നാൾ മുതൽ എന്നും വീട്ടിലെ സായാഹ്നങ്ങളിൽ ജപമാല പ്രാർത്ഥനയുണ്ടായിരുന്നു. അന്നൊക്കെ സന്ധ്യയാകുമ്പോൾ ചുറ്റുവട്ടത്തുള്ള വീടുകളിൽ നിന്നെല്ലാം മുഴങ്ങിക്കേട്ടിരുന്നത് ‘ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ’ എന്ന ജപമാല ലുത്തിനിയയിലെ അപേക്ഷയായിരുന്നു.
അക്കാലത്ത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്ന മാതാപിതാക്കളെല്ലാം ജപമാല കൈകളിൽ മുറുകെ പിടിച്ചിരുന്നു. തിരുക്കുടുംബത്തിലെ അമ്മയായ പരിശുദ്ധ മറിയത്തിന് തങ്ങളുടെ കുടുംബങ്ങളിലെ കഷ്ടപ്പാടുകളിൽ ദൈവത്തിന്റെ കനിവിനു വേണ്ടി പ്രാർത്ഥിക്കാൻ കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നു.
കാലം അതിന്റെ വഴികളിലൂടെ ഒരുപാടു കാതം സഞ്ചരിച്ചു. അനിവാര്യവും അല്ലാത്തതുമായ മാറ്റങ്ങളും നിരവധി സമൂഹത്തിൽ സംഭവിച്ചു. ജീവിതസൗകര്യങ്ങളും സാമ്പത്തിക ഭദ്രതയുമൊക്കെ വർദ്ധിച്ചപ്പോൾ ബന്ധങ്ങളിലുണ്ടായിരുന്ന ഊഷ്മളത നഷ്ടപ്പെട്ടു. കുടുംബങ്ങൾ ഒന്നുചേർന്നു പ്രാർത്ഥിച്ചിരുന്ന സമയങ്ങൾ ടെലിവിഷൻ പരിപാടികളും ഗാഡ്ജെറ്റ്സുകളും ലഹരി പാർട്ടികളും കൈയ്യടക്കി. ദൈവാശ്രയബോധം കുറഞ്ഞു. ഒരുമിച്ചിരുന്ന് കൊന്ത ചൊല്ലുന്നതൊക്കെ പഴഞ്ചൻ പ്രാർത്ഥനാരീതികളാണെന്നു ചിന്തിക്കുന്നവരുടെ എണ്ണവും കൂടി. ഒന്നിനും സമയമില്ലെന്ന പരാതി പറയുന്നവരാണ്
ഇന്ന് എവിടെയും.
മദർ തെരേസ പറഞ്ഞിട്ടുണ്ട്, ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചു നിലനിൽക്കുമെന്ന്. ഛിന്നഭിന്നമാകുന്ന കുടുംബബന്ധങ്ങളുടെ എണ്ണം ക്രമാതീതമായി നമ്മുടെ സമൂഹത്തിൽ വർദ്ധിക്കുമ്പോൾ, മദ്യത്തിന്റെയും ലഹരിമരുന്നുകളുടേയും മായാവലയങ്ങളിൽ യുവജനങ്ങൾ സ്വയം പുകഞ്ഞൊടുങ്ങുമ്പോൾ, വിവേകമില്ലാതെ സ്വന്തം ഇഷ്ടങ്ങളുടെ വഴികളിലൂടെ അപഥസഞ്ചാരം നടത്തുന്ന മക്കളെക്കുറിച്ച് കണ്ണീരൊഴുക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകുമ്പോൾ നമ്മൾ ഒന്നു പിന്തിരിഞ്ഞുനോക്കാൻ തയ്യാറാകണം.
ഒന്നുമില്ലാതിരുന്നപ്പോൾ എല്ലാമായി ഉണ്ടായിരുന്ന ദൈവത്തെ ജീവിതസൗകര്യങ്ങളുടെ കുത്തൊഴുക്കിൽ വിസ്മരിച്ചെങ്കിൽ തിരികെ പ്രതിഷ്ഠിക്കാനുള്ള സമയമാകട്ടെ ഈ ജപമാലമാസം. നമ്മുടെ ജീവിതപന്തലുകളിലെ കുറവുകൾ പരിഹരിക്കാൻ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാനുള്ള വിശുദ്ധ ദിനങ്ങളാകട്ടെ ഈ ഒക്ടോബർ മാസം.
ഫാ. ക്ളീറ്റസ് കാരക്കാടൻ