അഫ്ഗാനി കൈക്കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന സൈനികന്റെ ചിത്രം ക്രൈസ്തവമൂല്യം പകരുന്നുവെന്ന് സ്പാനിഷ് വൈദികൻ

അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാനിൽ നിന്ന് രക്ഷപെടാനായി പലായനം ചെയ്യുന്ന പൗരന്മാരെ രക്ഷപെടുത്താൻ ശ്രമിക്കുന്ന അമേരിക്കൻ നാവികസേനാംഗത്തിന്റെ ചിത്രം ഒരുപാട് ക്രൈസ്തവമൂല്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്ന് സ്‌പെയിനിൽ നിന്ന് ഒരു വൈദികൻ. മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾക്ക് കൈമാറുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച, കൈക്കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന സൈനികന്റെ ചിത്രം ആഴത്തിലുള്ള ക്രൈസ്തവമൂല്യം നൽകുന്നു എന്ന് സ്പാനിഷ് വൈദികനായ ജുവാൻ മാനുവൽ അഭിപ്രായപ്പെട്ടു.

“ദൈവം മറഞ്ഞിരിക്കുന്നത് ഏറ്റവും ലളിതമായ കാര്യങ്ങളിലാണ്. അവിടുന്ന് തന്റെ മഹത്തായ സ്വാധീനവും മഹത്വവും ഇതുപോലുള്ള കാര്യങ്ങളിലൂടെ പ്രകടമാക്കുന്നു” – ഫാ. മാനുവൽ പറഞ്ഞു. പ്രാകൃതരായ ഒരു കൂട്ടം ആളുകളിൽ നിന്ന് രക്ഷപെടുന്ന ജനങ്ങൾ ഈജിപ്തിലേക്കുള്ള വഴിയിലേക്കല്ല പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ, ദൈവത്തിന്റെ കടമ നിറവേറ്റുന്ന നീതിമാനായ ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ കൈയ്യിൽ ഏറ്റവും നിസ്സഹായതയുടെ പ്രതിരൂപമായ കുഞ്ഞിനേയും നമുക്ക് കാണാൻ സാധിക്കും. രാജ്യതലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ ‘ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്ന് പുനർനാമകരണം ചെയ്തിരിക്കുകയാണ്. താലിബാൻ ഭരണത്തിനു കീഴിൽ അവരുടെ തീവ്ര ഇസ്ലാമികവീക്ഷണങ്ങളെ ഉൾക്കൊള്ളാത്ത എല്ലാവരും അപകടത്തിലാണ് എന്ന് കഴിഞ്ഞ ദിവസം പൊന്തിഫിക്കൽ സംഘടനയായ എയ്ഡ് റ്റു ദി ചർച്ച് ഇൻ നീഡ് പ്രസ്താവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.