പരിശുദ്ധ അമ്മ നമ്മുടെ ജീവിതത്തില്‍ പ്രത്യാശ നിറയ്ക്കുന്നു: മാര്‍പാപ്പ

പരിശുദ്ധ കന്യാമറിയത്തിന്റെ ദാസരുടെ വാക്കുകള്‍ തന്നില്‍ മാതാവിന്റെ ഓര്‍മ്മ ഉണര്‍ത്തി എന്നു പറഞ്ഞ പാപ്പാ, മാതാവ് എപ്രകാരമാണ് യേശുവിനെ ബെത്‌ലേഹെമിലെ പുല്‍ക്കൂട്ടിലേയ്ക്ക് കൊണ്ടുവന്നതെന്ന് ഓര്‍മ്മിപ്പിച്ചു. ഈ മഹാരഹസ്യം മനസ്സിലാക്കിയതിനാലാണ് മരിയദാസി സന്യാസ സഭയുടെ സ്ഥാപകര്‍ മാതാവിന്റെ ദാസരാകാന്‍ തയ്യാറായതെന്നും പാപ്പാ പറഞ്ഞു.

13-ാം നൂറ്റാണ്ടില്‍ ഫ്‌ളോറന്‍സിലെ ഏഴു പേര്‍ ചേര്‍ന്നാണ് ഓര്‍ഡര്‍ ഓഫ് സെര്‍വെന്റ്‌സ് ഓഫ് മേരി അഥവാ സെര്‍വൈറ്റ്‌സ് സന്യാസ സഭ സ്ഥാപിച്ചത്. പരിശുദ്ധ മാതാവിനോട് പ്രത്യേകമായ ഭക്തിയുള്ള ഈ സഭക്കാര്‍ പരിശുദ്ധ മാതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നു.

തങ്ങളുടെ സ്ഥാപികരുടെ കൃപയില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കരുതെന്ന് മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു. മാതാവ് തന്റെ ജീവിതത്തിലെ എല്ലാ ദുരനുഭവങ്ങള്‍ക്കിടയിലും പ്രത്യാശ കൈവെടിഞ്ഞില്ല എന്ന കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തി. ലോകം യുദ്ധമുഖത്തായിരിക്കുന്ന, പലതരം അടിമത്വവും ക്രൂരതയും വാഴുന്ന ഈ കാലഘട്ടത്തില്‍ പ്രത്യാശ വിതയ്ക്കാന്‍ പരിശുദ്ധ മാതാവ് നമ്മെ പഠിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.