നോവുകൾ ഏറ്റെടുക്കുന്ന തിരുഹൃദയം

സങ്കടവും ഒരുപിടി നോവുകൾക്കുമിടയിൽ കിട്ടുന്ന അനുഗ്രഹങ്ങളെ കാണാതെപോകുന്നവരല്ലേ നമ്മളൊക്കെ. ഒരിക്കൽപ്പോലും ഈ പ്രഞ്ചത്തെ കാണാൻ പറ്റാത്ത, കണ്ണുകളിൽ അന്ധത നിറഞ്ഞവരെ ഓർത്തിട്ടുണ്ടോ? മാതാപിതാക്കളുടെ സ്നേഹവാത്സല്യം ഒരിക്കൽപ്പോലും അനുഭവിക്കാൻ കഴിയാത്ത അനാഥജന്മങ്ങളെ ഓർക്കാറുണ്ടോ? എങ്കിലും ഈ നോവുകളെല്ലാം ഏറ്റെടുക്കുന്നവൻ എത്ര കരുതലാണ് അവരിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത് !! നോവുകൾ ഏറ്റെടുക്കാൻ ഒരാൾ ഉണ്ടെന്നുള്ളതല്ലേ ഇതിന്റെ സാരം.

മദർ തെരേസയുടെ മഠത്തിലെ പുണ്യം നിറഞ്ഞ ഒരു ക്രമത്തെപ്പറ്റി കേട്ടത് പങ്കുവയ്ക്കാം. ആ ആശ്രമത്തിൽ ഒരു പാത്രവും അതിനോടടുത്തു തന്നെ കുറെ ഗോതമ്പുമണികളും വച്ചിരിക്കും. ആ വരാന്തയിലൂടെ നടന്നുപോകുന്ന കണ്ണീർപൂക്കളായ സഹോദരർ അതിൽ നിന്നും ഗോതമ്പുമണികൾ എടുത്ത് അടുത്തുവച്ചിരിക്കുന്ന പാത്രത്തിൽ നിക്ഷേപിക്കും, ഈ ഗോതമ്പുമണികളാണ് പിറ്റേദിവസത്തെ കുർബാനയിൽ ഓസ്തിയായി, കർത്താവിന്റെ തിരുശരീരമായി മാറുന്നത്.. എന്റെ വേദനകളിൽ സ്വർഗ്ഗം തുറന്ന് ഇറങ്ങിവരുന്ന ഒരു ദൈവമുണ്ട് നമുക്ക് എന്ന് ആ അമ്മ പഠിപ്പിച്ചുകൊടുത്തു.

വേദനയെ ഓർത്താൽ ക്രിസ്തുവിനോളം വേദന നിറഞ്ഞവൻ വേറെയാരുണ്ട്!! മാംസപിണ്ഡം കണക്കെ നിൽക്കുന്ന അവനോട് മറുതലിച്ചിട്ടും അവനെന്തേ നമ്മളെ ഇതുപോലെ ചേർത്തുപിടിക്കുന്നത്? മർത്തയും മേരിയും അവനെ നോക്കി കരഞ്ഞപ്പോൾ കൂടെ കരയാൻ അവനായില്ലേ? ഗത്സമെനിയിൽ മരണം മണക്കുന്ന അവന്റെ വേദനകളിൽ നിന്ന് ഒരു കല്ലേറുദൂരം അവൻ മനുഷ്യനെ മാറ്റിനിർത്തിയതെന്തേ?? അവന്റെ വേദനകളോളം വേദന എനിക്കവൻ തരില്ല… എന്റെ വേദനകളെ കുർബാനയായി മാറ്റാൻ കഴിയുന്നവനിൽ എല്ലാം സമർപ്പിക്കാം… നമ്മുടെ കൂടെയാണ് അവന്റെ വാസം…

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.