സ്വപ്നത്തിന്റെ സുവിശേഷം

ജിന്‍സി സന്തോഷ്‌

യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൂർത്തിയാക്കപ്പെടും എന്ന് ഉറപ്പാണ്. “ഉറക്കത്തിൽ കാണേണ്ടവയല്ല സ്വപ്നങ്ങൾ; ഉണർന്നിരിക്കുമ്പോൾ കാണേണ്ടവയാണ്. നിന്നെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നങ്ങൾ” എന്ന അബ്ദുൾ കലാമിന്റെ വാക്കുകൾ എത്രയോ ശരിയാണ്.

മറ്റുള്ളവർക്കു വേണ്ടി സ്വപ്നങ്ങൾ കാണുന്നവർ ഭൂമിയിലെ ഏറ്റവും സമ്പന്നനേക്കാൾ ശക്തനാണ്. രക്ഷാകര ചരിത്രത്തിൽ യൗസേപ്പിന്റെ സ്വപ്നങ്ങൾ ഒരു കിളിക്കൂടു പോലെയാണ്. ദൈവമാകുന്ന തള്ളപ്പക്ഷി മെനഞ്ഞുതീർത്ത മനോഹരമായ കൂടായിരുന്നു യൗസേപ്പിതാവ്. തള്ളപ്പക്ഷിയുടെ ചിറകിനു കീഴിൽ കുഞ്ഞ് പിറക്കണം. അതാണ് കൂടിനു സ്വപ്നം. അതിനു വേണ്ടിയാണ് എല്ലാ ഭാരവും ഉള്ളിലൊതുക്കി ദൈവമാകുന്ന തള്ളപ്പക്ഷിയുടെ ചുണ്ടിനും ചിറകിനും ഇണങ്ങുന്ന വിധത്തിൽ ജീവിതം നിറബലിയായി സമർപ്പിച്ചത്.

സ്വപ്നങ്ങൾ ഇല്ലാത്ത നിറം മങ്ങിയ ജീവിതമാണോ നമ്മളൊക്കെ നയിക്കുന്നത്? സ്വപ്നങ്ങൾ മന്ദമായി ഒഴുകുന്ന പുഴ പോലെ ചലിക്കണം. അവനവനിൽ തന്നെ കെട്ടിക്കിടക്കുന്ന സ്വപ്നങ്ങൾക്ക് ദുർഗന്ധമുണ്ട്. നിന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി, സൗഹൃദക്കൂട്ടുകൾക്കു വേണ്ടി, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാക്കൾക്കു വേണ്ടി, സഭയ്ക്കു വേണ്ടി പൂവണിയാൻ വെമ്പുന്ന ഒരു സ്വപ്നം നിന്റെ ഹൃദയത്തിലും കണ്ണുകളിലും ഉണ്ടോ?

അപരനു വേണ്ടി സ്വപ്നം കാണാൻ നീ പഠിച്ചാൽ അനശ്വരതയിലേക്കുള്ള ഉൾവിളിക്കുള്ള പ്രത്യുത്തരമാണ് അത്. ഓരോ വാക്കിലും ചിന്തയിലും നോട്ടത്തിലും ചെയ്തിയിലും കത്തിനിൽക്കുന്നതാവണം നിന്റെ സ്വപ്നം. സ്വപ്നങ്ങൾ ഇല്ലങ്കിൽ നീയില്ല. വരും ദിനങ്ങളെ കൂടുതൽ ഹരിതാഭമാക്കാൻ സ്വപ്നങ്ങളാൽ നിറയട്ടെ നിന്റെ ജീവിതം.

സ്വപ്നമുള്ളവന് കനൽവഴികളെല്ലാം കനകമയമായിരിക്കും. ദൈവം അരുളിച്ചെയ്യുന്നു: “അവസാന ദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ക്ക് ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും” (അപ്പ. പ്രവ. 2:17).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.