സമർപ്പണത്തിന്റെ സുവിശേഷം

ജിന്‍സി സന്തോഷ്‌

വിശുദ്ധ ഗ്രന്ഥം വിവരിക്കുന്ന ധനികനായ യുവാവിന്റെ സംഭവകഥ. ക്രിസ്തുവിന്റെ അരികിൽ ഉന്നതമായ ലക്ഷ്യത്തോടെയാണ് അവൻ എത്തിയത്. നിത്യജീവൻ അവകാശമാക്കണം. പിഴച്ച വഴികളിലൊന്നും അവൻ യാത്ര ചെയ്തിട്ടില്ല. അത്രമേൽ കൃപയുള്ളവനോട് ക്രിസ്തു കുറെക്കൂടി ഉന്നതമായത് ആവശ്യപ്പെട്ടു. “പൂര്‍ണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്ക് വലിയ നിക്ഷേപം ഉണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക” (മത്തായി 19:24).

അത് അവനെ തകർത്തുകളഞ്ഞു. നിരാശയാടെ അവൻ മടങ്ങിപ്പോയിയെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്യം നല്ലതെങ്കിലും വില കൊടുക്കാൻ തയ്യാറല്ല. വിശുദ്ധി എന്നാൽ കല്പനകൾ പാലിക്കുക മാത്രം എന്നു തെറ്റിദ്ധരിച്ചവന് പറ്റിയ അബദ്ധമാണിത്. ജീവിതത്തിൽ പ്രിയപ്പെട്ട പലതും, തൊണ്ണൂറ്റിയെട്ടു ശതമാനവും ക്രിസ്തുവിനു വേണ്ടി ഉപക്ഷിക്കാൻ നീ തയ്യാറാവും. ശേഷിക്കുന്ന രണ്ട് ശതമാനമാണ് പ്രശ്നം. നിന്റേതായ ചില സ്വകാര്യ സന്തോഷങ്ങൾ, ചില ബന്ധങ്ങൾ, എല്ലാവരാലും അംഗീകരിക്കപ്പെടാനുള്ള പ്രവർത്തനശൈലികൾ, ഇതൊക്കെ വിട്ടുകൊടുക്കാൻ നിങ്ങള്‍ ഏറെ ക്ലേശിക്കും. ക്രിസ്തു ചോദിക്കുന്നതോ ശേഷിക്കുന്ന ആ രണ്ടു ശതമാനത്തെയും.

ഉറ്റവരെ മറന്നും ഉടയവനെ പിഞ്ചെല്ലാൻ നിന്റെ തിടുക്കമാർന്ന ശിഷ്യത്വത്തിന് ക്രിസ്തു ചോദിക്കുന്നത് നിന്നിലെ പൂർണ്ണ സമർപ്പണമാണ്. ചങ്കിലെ ചോരയുടെ അവസാനതുള്ളിയും നിനക്കു വേണ്ടി വില കൊടുത്തവന് നിന്നിലെ ശേഷിക്കുന്ന പ്രിയപ്പെട്ടതൊക്കെയും സമർപ്പിക്കാം. കാരണം ആത്മാവിന്റെ മൂല്യം നിന്റെ സമർപ്പണത്തെ ആശ്രയിക്കുന്നു.

ജിന്‍സി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.