ഫുട്ബോൾ താരം ലാൻഡ്രി വെബർ വൈദികനാകാൻ സെമിനാരിയിലേക്ക്

അമേരിക്കയിലെ കൻസാസ് സംസ്ഥാനത്തെ ഫുട്‍ബോൾ താരം ലാൻഡ്രി വെബർ പൗരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. തന്റെ കോളേജ് ജീവിതം അവസാനിച്ചാലുടൻ സെമിനാരിയിൽ പ്രവേശിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അസാധാരണമായ ഈ പ്രഖ്യാപനം.

കായികപശ്ചാത്തലമുള്ള കുടുംബമാണ് ലാൻഡ്രിയുടേത്. അദ്ദേഹത്തിന്റെ പിതാവ്, സ്റ്റാൻ, കൻസാസ് സ്റ്റേറ്റിൽ ഫുട്ബോൾ കളിക്കാരനായിരുന്നു. കൂടാതെ മൂത്ത സഹോദരനും ഫുട്ബോൾ കളിക്കാരനാണ്. അദ്ദേഹത്തിന്റെ സഹോദരി മക്കെൻസിക്ക് കൻസാസ് സ്റ്റേറ്റിലേക്ക് വോളിബോൾ സ്കോളർഷിപ്പ് ലഭിച്ചു.

“ലാൻഡ്രി വെബർ വളരെയധികം ഉൾക്കാഴ്ചയുള്ളവനും മിടുക്കനും കഠിനാദ്ധ്വാനിയുമാണ്. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ള വ്യക്തിയാണ് അദ്ദേഹം. അവൻ എപ്പോഴും ശരിയായി കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധനുമാണ്” – അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നു.

“അവൻ കളിക്കളത്തിനു പുറത്ത്, സമൂഹത്തിൽ, ക്ലാസ് മുറിയിൽ ഒക്കെ നല്ല ഒരു വ്യക്തിയാണ്. യുവ കളിക്കാരെ നല്ല കാര്യങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന്റെ സ്വാധീനം സഹായകമാണ്” – ടീമിന്റെ മുഖ്യപരിശീലകൻ ക്രിസ് ക്ലീമാനും വ്യക്തമാക്കി.

പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന ലാൻഡ്രിക്ക് കുടുംബത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. “ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അത് നാം മാനുഷികമായി ചിന്തിക്കുന്നതു പോലെയല്ല” – ലാൻഡ്രി വെബർ പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.