കാഞ്ഞിരപ്പള്ളി: കുട്ടികളുടെ ആദ്യത്തെ വിശ്വാസ പരിശീലകർ മാതാപിതാക്കളാണെന്ന് സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലക ദിനാഘോഷവും മിഷൻലീഗ് രൂപത വാർഷികവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വിശ്വാസ പരിശീലനത്തിലും ആധ്യാത്മിക വളർച്ചയിലും മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്നു നാം ഓരോരുത്തരും തിരിച്ചറിയണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം അവരുടെ വിശ്വാസ പരിശീലനവും ആധ്യാത്മിക വളർച്ചയും മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്വർഗീയ ചിന്തകൾ ഉണർത്തുന്ന ചിത്രങ്ങളും പ്രതീകങ്ങളും സൂക്ഷിക്കുന്നതു മുതൽ കുടുംബത്തിലെ സംഭാഷണങ്ങളും പ്രാർഥനയും ബൈബിൾ വായനവും ഇടവക പള്ളിയുമായുള്ള ബന്ധവും വരെ വിശ്വാസ കൈമാറ്റത്തിന്റെ വേദികളാണ്. കുടുംബത്തിൽ പരിരക്ഷിക്കുന്ന സ്നേഹാന്തരീക്ഷം, മുൻഗണനകളുടെ ശ്രേണി, ജീവിത ശൈലി എന്നിവ കുട്ടികളുടെ മനസുകളെ അറിഞ്ഞും അറിയാതെയും സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, ഫാ. വിൽഫിച്ചൻ തെക്കേവയലിൽ എന്നിവർ ക്ലാസുകൾ നയിച്ചു. വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിൽ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ, ഫാ. ദീപു അനന്തക്കാട്ട്, ആനിയമ്മ ജോസഫ് തോട്ടത്തിൽ ചെറുവള്ളി, സിസ്റ്റർ മരിയ മണ്ഡപത്തിൽ എസ്എബിഎസ്, സിസ്റ്റർ സാവൂള എഫ്സിസി, ജോർജ് തോമസ് നെടുന്തകിടി, റോജിൻ ടോമി കണ്ണിമാൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ കഴിവുതെളിയിച്ച സൺഡേസ്കൂളുകളെയും കുട്ടികളെയും മതാധ്യാപന രംഗത്ത് 50, 25 വർഷങ്ങൾ പൂർത്തിയാക്കിയവരെയും കഴിഞ്ഞ 12 വർഷവും മുടക്കം വരുത്താതെ എല്ലാ ഞായറാഴ്ചകളിലും വിശ്വാസ പരിശീലനത്തിൽ പങ്കെടുത്ത 12 വിദ്യാർഥികളെയും മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മികച്ച സൺഡേസ്കൂൾ, മിഷൻ ലീഗ് യൂണിറ്റുകൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.