പരിസ്ഥിതി സൗഹാര്‍ദ്ദമായ പാപ്പയുടെ പുല്‍ക്കൂട്

സാന്താ മാ൪ത്തയിലെ പാപ്പയുടെ ഈ വർഷത്തെ പുല്‍ക്കൂട് പരിസ്ഥിതി സൗഹാര്‍ദ്ദമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.  പാഴ് വസ്തുക്കളില്‍നിന്ന് പുനരുത്പാദനംചെയ്ത പദാര്‍ത്ഥങ്ങള്‍കൊണ്ടാണ് ഇത് നി൪മ്മിക്കപ്പെട്ടിരിക്കുന്നത്.  ദൈവികത നമ്മുടെമദ്ധ്യേ അവതരിക്കാന്‍ ഇടയായി എന്ന്അ ഓരോ പുല്‍ക്കൂടും വിളിച്ചോതുന്നു.

മനുഷ്യനായി അവതരിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് ഭൂമിയും അതിന്‍റെ പ്രകൃതിയുമാണ്.  ഈ സന്ദേശം സ്ഫുരിക്കത്തക്കവിധത്തില്‍ ഈശോയുടെ പിറവി ഒരു ഗുഹയ്ക്കുളളിലെ പുല്‍ക്കൂട്ടിലാണ് ആവിഷ്കരിക്കപ്പെട്ടത്. ഇറ്റലിയിലെ ലാസിയോ പ്രവിശ്യയില്‍ ധാരാളമുള്ള മലയിടുക്കുകളിലെ സവിശേഷമായ പാറക്കല്ലുകള്‍ കൊണ്ടാണ് ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്. ഗുഹയ്ക്കുളളില്‍ മാതാവിന്‍റെയും യൗസേപ്പിതാവിന്‍റെയും മദ്ധ്യേ ഉണ്ണി  ഒരു പുല്‍ത്തൊട്ടിയില്‍ കിടക്കുന്നു. ഉണ്ണിക്കു ചുറ്റും എത്തിനില്ക്കുന്ന കന്നുകാലികളും ആരാധിക്കുന്ന മാലാഖമാരും സാന്താ മാര്‍ത്തയിലെ പുല്‍ക്കൂടിന് പാരിസ്ഥിതികമായ മാറ്റുകൂട്ടുന്നു. ഗുഹയുടെ വലത്തുവശത്തു എരിഞ്ഞു നില്ക്കുന്ന തീക്കൂട്ടും സമീപത്തേയ്ക്ക് ആടുകളുമായെത്തുന്ന ഇടയന്മാരും സംഗീതോപകരണങ്ങള്‍ മീട്ടിനില്ക്കുന്ന ഇടയച്ചെറുക്കന്മാരുമെല്ലാം പുൽക്കൂടിന്‍റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജോലിക്കാരായ കലാകാരന്മാരാണ് പരിസ്ഥിതി സൗഹാര്‍ദ്ദത പുല്‍ക്കൂട് സാന്താ മാ൪ത്തയില്‍ നിർമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.