80:20 അനുപാതം റദ്ദാക്കിയ കോടതിവിധി സ്വാഗതാർഹം: ജാഗ്രതാസമിതി 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലുള്ള സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളിൽ 80 % മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20% ഇതര ന്യൂനപക്ഷവിഭാഗങ്ങൾക്കെല്ലാം കൂടി എന്ന അനീതിപരമായ മാനദണ്ഡം റദ്ദു ചെയ്ത കേരള ഹൈക്കോടതിവിധി സ്വാഗതാർഹമാണെന്നും വിധി ഉടൻതന്നെ നടപ്പിലാക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്മേൽ അപ്പീൽ പോകാതെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പുവരുത്തുന്ന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവരണം.

ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഒബിസി സ്റ്റാറ്റസ് മാത്രം നോക്കി നൽകേണ്ടവയല്ല. എണ്ണത്തിൽ കുറവുള്ള എല്ലാ മതവിഭാഗങ്ങളെയും പൊതുസമൂഹത്തിൽ നിലനിർത്തുന്നതിനും അവരുടെ സർവ്വതോന്മുഖമായ  വളർച്ചയ്ക്കും സംരക്ഷണം ഉറപ്പ്‌ വരുത്തുന്നതിനും വേണ്ടിയുള്ള വിദ്യാഭ്യാസ ക്ഷേമപദ്ധതികളാണ്  ന്യുനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പിലാകേണ്ടത്.

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്നുവരികയും അത് പൊതുസമൂഹത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയോടൊപ്പം ഇപ്പോൾ വന്ന ഹൈക്കോടതിവിധിയും ഈ മേഖലയിൽ നിലനിൽക്കുന്ന അനീതി പരിഹരിക്കുന്നതിന് നാന്ദികുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

80:20 എന്ന അനീതിപരമായ അനുപാതം നാളിതുവരെ നടപ്പിലാക്കിയതിലൂടെ മറ്റ് ന്യൂനപക്ഷങ്ങൾക്കുണ്ടായ നഷ്ടങ്ങൾ നികത്തണമെന്നും ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖാപിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.