മാർ പോൾ ചിറ്റിലപ്പള്ളിയുടെ സംഭാവനകൾ നിസ്തുലം: മാർ മാത്യു മൂലക്കാട്ട്

ദിവംഗതനായ മാർ പോൾ ചിറ്റിലപ്പള്ളിയുടെ സംഭാവനകൾ നിസ്തുലമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിനോടൊപ്പം താമരശ്ശേരി കത്തീഡ്രൽ ദൈവാലയത്തിലെത്തി മാർ ചിറ്റിലപ്പള്ളിയുടെ ഭൗതികശരീരത്തിന് അന്തിമോപചാരം അർപ്പിച്ച് മാർ മാത്യു മൂലക്കാട്ട് സന്ദേശം നൽകി.

ആഴമായ ദൈവവിശ്വാസത്തിലും പ്രാർത്ഥനാചൈതന്യത്തിലും അടിയുറച്ച് താമരശ്ശേരി, തൃശ്ശൂർ, കല്യാൺ രൂപതകളെ നയിച്ച അഭിവന്ദ്യ പിതാവ് കേരളസഭയ്ക്ക് ചെയ്ത നിസ്തുല സംഭാവനകളെ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എളിയ മനസ്സോടെയും വിനീതഹൃദയത്തോടെയും തന്നെ സമീപിക്കുന്നവരെ മനസ്സിലാക്കി എല്ലാവരെയും കോർത്തിണക്കിക്കൊണ്ടു പോകുന്ന ഹൃദയവിശാലതയ്ക്ക് ഉടമയായിരുന്നു അഭിവന്ദ്യ ചിറ്റിലപ്പള്ളി പിതാവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സീറോ മലബാർ സഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭയായി ഉയർത്തപ്പെട്ടപ്പോൾ സഭയുടെ വളർച്ചയിൽ നിർണ്ണായകപങ്ക് വഹിക്കുവാൻ അഭിവന്ദ്യ പോൾ ചിറ്റിലപ്പള്ളി പിതാവിന് കഴിഞ്ഞുവെന്നും സഭയുടെ ആരാധനക്രമ വളർച്ചയിലുള്ള പിതാവിന്റെ പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.