ദൈവത്തിന്റെ മുൻപിൽ ആരും നഷ്ട്ടപ്പെട്ടവരല്ല, അതുപോലെ തന്നെയാണ് സഭയിലും. എല്ലാവരെയും ഒന്നിച്ചു ചേർക്കുന്ന ഭവനമാണ് സഭ എന്ന് ഫ്രാൻസിസ് പാപ്പാ. അൽബാനോ ലാസയിൽ കത്തീഡ്രൽ ബസലിക്കയായിട്ട് ഉയർത്തിയതിന്റെ 159 മത്തെ വാർഷികത്തിൽ കത്തീഡ്രൽ സന്ദർശന വേളയിൽ അവിടെ കൂടിയിരുന്ന കത്തോലിക്ക സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സക്കേവൂസിന്റെ ജീവിതത്തിൽ വന്ന മാറ്റം പാപ്പാ വിശ്വാസികളുടെ ശ്രദ്ധയിൽപ്പെടുത്തി. മറ്റുള്ളവരുടെ മുൻപിൽ നികുതി വെട്ടിപ്പ് നടത്തുന്നവനായിരുന്ന സക്കേവൂസ്. എന്നാൽ യേശുവിന്റെ ഓർമ്മയിൽ അവൻ ഉണ്ടായിരുന്നു. അതിനാലാണ് അവനെ മരത്തിൽ നിന്നും വിളിച്ച് താഴെ ഇറക്കി അവൻ്റെ ഭവനത്തിൽ അതിഥിയായി എത്തിയത്. നമ്മുടെ ജീവിതത്തിൽ നിന്നും നാം ആരെയെങ്കിലും മാറ്റി നിർത്തിയിട്ടുണ്ട് എങ്കിൽ നാം യേശുവിന്റെ കൂടെയല്ല. അവിടുന്ന് നമ്മെ പഠിപ്പിച്ചത് ശത്രുക്കളെപ്പോലും സ്നേഹിക്കാനാണ്. മാർപാപ്പ ഓർമ്മിപ്പിച്ചു.
“ദൈവത്തിന്റെ മുൻപിൽ നാം സമ്പന്നരാകണമെങ്കിൽ തിരിച്ചു തരുവാൻ കഴിയാത്ത പാവപ്പെട്ടവരെ സഹായിക്കണം. ഒപ്പം സമൂഹം പുറം തള്ളിയവരെയും. സമൂഹവുമായി ഇടപെടാൻ സാധിക്കാത്ത അനേകർ നമ്മുടെ ചുറ്റിലുമുണ്ട്. അവരെ പരിഗണിക്കുക, സ്നേഹിക്കുക. സഭ നമ്മുടേതായ താത്പര്യങ്ങളും ഇഷ്ടങ്ങളും നടത്തേണ്ട സ്ഥലമല്ല. മറിച്ചു ക്രിസ്തുവിനു ഒന്നാം സ്ഥാനം കൊടുത്ത് പ്രവർത്തിക്കേണ്ട ഇടമാണ്. ആരൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും വിട്ടു പോയാലും ദൈവം നമ്മെ മറക്കില്ല. അതിനാൽ അവിടുത്തെ നമുക്ക് മുറുകെ പിടിക്കാം. പപ്പാ ഉദ്‌ബോധിപ്പിച്ചു.