ഇറാഖിലെ സഭയ്ക്ക് കൂടുതൽ ദൈവവിളികൾ ആവശ്യമാണെന്നു വ്യക്തമാക്കി കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. ഇറാഖിലെ കുറഞ്ഞുവരുന്ന ദൈവവിളി ചൂണ്ടിക്കാട്ടി യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ദൈവവിളി സ്വീകരിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും കുടുംബങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
കുടിയേറ്റവും അസ്ഥിരതയും പുരോഹിത-സന്യാസവിളികളിൽ ഗണ്യമായ കുറവുണ്ടാക്കി. അത് മാറേണ്ടത് ആവശ്യമാണ്. അതിന്നു കുടുംബങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കൾ കുട്ടികളുടെയുള്ളിൽ വിശ്വാസത്തിന്റെ ആദ്യവിത്തുകൾ പാകണം. പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും അത് നട്ടുവളർത്തുക – കർദ്ദിനാൾ ഓർമിപ്പിച്ചു.
ഇറാഖിന് അകത്തും പുറത്തും ദൈവവിളിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്. ആയതിനാൽ, ദൈവവിളിയോടുള്ള ആഭിമുഖ്യം യുവതലമുറയിൽ വളർന്നുവരണം. ഈ വർഷത്തിൽ ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്നേഹത്തിൽ ആഭിമുഖ്യം പുലർത്തുന്ന യുവതീ-യുവാക്കളെ ഞാൻ ക്ഷണിക്കുകയാണ്. സ്നേഹിക്കുന്നവൻ എല്ലാം സ്വയം നൽകുന്നു. ആഴമേറിയതും ബോധപൂർവ്വവുമായ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ് ഈ സമർപ്പണം. ഇത്തരത്തിൽ സഭയ്ക്കും സമൂഹത്തിനുമായി സമ്പൂർണ്ണസമർപ്പണത്തിനു തയ്യാറാകുന്നവരുടെ ജീവിതം പ്രകാശവും അർത്ഥവും നിറഞ്ഞതായിത്തീരുന്നു – കർദ്ദിനാൾ സാക്കോ വ്യക്തമാക്കി.