മ്യാന്മറിൽ സൈന്യം കൂടുതൽ ദൈവാലയങ്ങൾ അഗ്നിക്കിരയാക്കുന്നു

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ചിൻ പട്ടണത്തിൽ നാലു മാസങ്ങളായി തുടരുന്ന ആക്രമണങ്ങൾ അതിരൂക്ഷമാവുകയാണ്. നൂറുകണക്കിന് വീടുകളും നിരവധി ദൈവാലയങ്ങളും സൈന്യം അഗ്നിക്കിരയാക്കി.

ചിൻ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (CHRO) പറയുന്നതനുസരിച്ച്, ഡിസംബർ 30 -ന് അസംബ്ലി ഓഫ് ഗോഡ് ദൈവാലയവും തന്ത്‌ലാംഗ് അസോസിയേഷൻ ഓഫ് ബാപ്റ്റിസ്റ്റ് ദൈവാലയത്തിന്റെ കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. ഒമ്പതു മണിക്കൂറോളം നീണ്ടുനിന്ന തീപിടുത്തത്തിൽ ഈ പ്രദേശത്തെ എല്ലാം കത്തിച്ചാമ്പലായി.

കെട്ടിടങ്ങൾ, കത്തിനശിച്ച പള്ളികൾ, തകർന്ന സ്കൂളുകൾ, തകർന്ന വീടുകൾ എന്നിവയ്ക്കുള്ളിൽ തീ ആളിപ്പടരുന്നതും CHRO പുറത്തിറക്കിയ വീഡിയോയിൽ നിന്നും ലഭ്യമാണ്. പ്രതിപക്ഷത്തിന് പിന്തുണയുണ്ടാകാൻ സാധ്യതയുള്ള ഗ്രാമങ്ങളെ മുഴുവൻ നശിപ്പിക്കാനുള്ള തന്ത്രമാണ് സൈന്യം വീണ്ടും പ്രയോഗിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ മുതൽ വടക്കുപടിഞ്ഞാറൻ പട്ടണമായ തന്ത്‌ലാങ്ങിൽ മാത്രം 580 -ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായി മാക്‌സർ ടെക്‌നോളജീസിൽ നിന്ന് എപിക്ക് ലഭിച്ച സാറ്റലൈറ്റ് ചിത്രം വ്യക്തമാക്കുന്നു.

നിരവധി പേരെ അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നു. ദൈവാലയങ്ങൾക്കും സാധാരണക്കാർക്കുമെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ഉയർന്നുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.