സർക്കാർ പട്ടികയിലെ സീറോ മലബാർ സമുദായത്തിന്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണം: ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി

സീറോ മലബാർ സമുദായാംഗങ്ങൾ കാലാകാലങ്ങളായി ആർ.സി, എസ്.സി, ആർ.സി.എസ്, ആർ.സി, റോമൻ കാത്തലിക്, സിറിയൻ കാത്തലിക്, സിറിയൻ ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ നാമങ്ങളാണ് ഔദ്യോഗിക രേഖകളിൽ സമുദായത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചുപോരുന്നത്. എന്നാൽ ജൂൺ 4 -ന് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിൽ 163-ാം നമ്പറായി സീറോ മലബാർ കാത്തലിക് (സിറിയൻ കാത്തലിക്) എന്ന നാമമാണ് ഈ സമുദായത്തിനു നൽകിയിരിക്കുന്നത്. ഇതു മൂലം ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് മാത്രമല്ല മറ്റു സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിനും അഡ്മിഷൻ, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കും സമുദായാംഗങ്ങൾക്ക് പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.

അതിനാൽ ഇതുവരെ ഈ പേരുകൾ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചുകൊണ്ടിരുന്നവർക്ക് അവ സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിലെ 163-ാം നമ്പറിനു തത്തുല്യമായി പ്രഖ്യാപിച്ചുകൊണ്ടും ഇനി മുതൽ സീറോ മലബാർ സഭയിലെ സംവരണരഹിതരിൽ മറ്റു പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവർ സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവ് ഉടനടി സർക്കാർ പുറപ്പെടുവിക്കണമെന്നും ജാഗ്രതാസമിതി ബഹു. മുഖ്യമന്ത്രിയോടും ബഹു. റവന്യൂ മന്ത്രിയോടും കത്ത് മുഖേന ആവശ്യപ്പെട്ടു.

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പിആർഒ അഡ്വ. ജോജി ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ വിഷയാവതരണം നടത്തി. ഫാ. ജോസഫ് പനക്കേഴം, ജോബി പ്രാക്കുഴി, ബിനു വെളിയനാടൻ, ഷിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതിക്കു വേണ്ടി

അഡ്വ. ജോജി ചിറയിൽ, പി.ആർ.ഒ
ഫാ. ജയിംസ് കൊക്കാവയലിൽ, ജാഗ്രതാസമിതി ഡയറക്ടർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.