വിശുദ്ധ കോൾബെ പരിചയപ്പെടുത്തുന്ന ക്രിസ്ത്യാനിയുടെ അത്ഭുത ആയുധം

രണ്ടാം ലോകമഹായുദ്ധത്തിൽ പോളണ്ടിൽ വി. മാക്സിമില്ല്യൻ കോൾബെ ആത്മാക്കൾക്കുവേണ്ടി യുദ്ധം ചെയ്തത് രണ്ടേരണ്ട് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു. ഒന്ന് പുസ്തകങ്ങളും മറ്റൊന്ന് മാതാവിന്റെ അത്ഭുത മെഡലും. പിന്നീട് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്കു വളർത്തിയതിന്റെ പിന്നിലുണ്ടായിരുന്നതും ഈ ആയുധങ്ങളുടെ ശക്തിതന്നെ.

“ഒരു വ്യക്തി അയാളുടെ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടത്തിൽ ഈ അത്ഭുത മെഡൽ ഉപയോഗിച്ചു പ്രാർഥിച്ചാൽ ആ നിമിഷം തന്നെ അമ്മയുടെ സാന്നിധ്യം ഏറ്റവും അടുത്ത് അയാൾക്ക്‌ അനുഭവപ്പെടും. എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും സംരക്ഷണം നൽകും. ഇത് യഥാർഥത്തിൽ നമ്മുടെ സ്വർഗീയ ആയുധമാണ്. ഒരു വിശ്വാസമുള്ള സൈനികന് ശത്രുക്കൾക്കെതിരെ ഉപയോഗിക്കാനുള്ള  ബുള്ളറ്റ് ആണിത്” – വി. മാക്സിമില്ല്യൻ കോൾബെ സാക്ഷ്യപ്പെടുത്തുന്നു. 

നിരീശ്വരവാദിയായ റാറ്റിസ്‌ബോന്നെയുടെ മാനസാന്തരം സംഭവിച്ചത് ഒരു കത്തോലിക്കാ സുഹൃത്ത് സമ്മാനിച്ച ഈ അത്ഭുത മെഡൽ വഴിയാണ്. ഒരു ഫ്രീ മേസനും നിരീശ്വരവാദിയുമായിരുന്നു റാറ്റിസ്‌ബോന്നെ. ഒരു കത്തോലിക്കാ സുഹൃത്ത് സമ്മാനിച്ച മാതാവിന്റെ അത്ഭുത മെഡൽ അദ്ദേഹം ധരിച്ചതിനുശേഷം പരിശുദ്ധ അമ്മ റാറ്റിസ്‌ബോന്നെയ്ക്ക് പ്രത്യക്ഷപ്പെട്ടു. 1842 ജനുവരി 20-നായിരുന്നു അത്. മാനസാന്തരപ്പെട്ട അദ്ദേഹം, വൈദികനാവുകയും മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തെ അൾത്താരയിൽ ആദ്യ ബലിയർപ്പണം നടത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ഒരു പുതിയ കോൺഗ്രിഗേഷൻ സ്ഥാപിക്കുകയും ചെയ്തു.

ഫാ. കോൾബെയുടെ ജീവിതത്തെ വളരെ സ്വാധീനിച്ച ഒന്നായിരുന്നു ഇത്. ഈ ഒരു ഭക്തിയാണ് പിന്നീട് അദ്ദേഹത്തെ ഔഷ്‌വിറ്റ്‌സിലെ തടങ്കൽപ്പാളയത്തിൽ സഹോദരനുവേണ്ടി മരിക്കാൻപോലുമുള്ള സ്നേഹത്തിലേക്കു വളർത്തിയത്.