വർഗ്ഗീയ ആക്രമണങ്ങൾക്കെതിരെ ആഫ്രിക്കയിലെ മെത്രാന്മാര്‍

രാജ്യത്ത് നടക്കുന്ന വർഗ്ഗീയ ആക്രമണങ്ങൾ ഇല്ലാതാക്കുവാൻ ആവശ്യപ്പെട്ട്
ആഫ്രിക്കയിലെ മെത്രാന്മാർ. കഴിഞ്ഞയാഴ്ച സൗത്ത് ആഫ്രിക്കയിൽ മറ്റ് ആഫ്രിക്കൻ രാജ്യക്കാർക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് മെത്രാന്മാരും നേതാക്കളും ശബ്ദമുയർത്തിയത്.

അക്രമണത്തിൽ 12 പേർ മരിച്ചിരുന്നു. സൗത്ത് ആഫ്രിക്കയിലെ വർണ്ണവിവേചനം അവസാനിപ്പിക്കാൻ മറ്റ് ആഫ്രിക്കൻ രാജ്യക്കാർ നല്‍കിയ സംഭാവനകൾ സൗത്ത് ആഫ്രിക്കകാർ മറക്കരുതെന്ന് കോഫി അന്നാൻ അന്തർദേശീയ സമാധാന സംരക്ഷണ കേന്ദ്രത്തിന്‍റെ അംബാസഡറും വത്തിക്കാനിലെ സമഗ്ര മാനവ വികസന ഡിക്കാസ്ട്റിയുടെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ പീറ്റർ ടർക്സൺ ഓർമ്മിപ്പിച്ചു.

ഇത്തരം അക്രമണങ്ങൾ, മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന തെക്കൻ ആഫ്രിക്കക്കാർക്കെതിരെയുള്ള ആക്രമണത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സാംബിയയിലെ മെത്രാന്മാരും സംഭവത്തെ അപലപിച്ച് പ്രാദേശിക ജനനേതാക്കളോട് അക്രമണങ്ങൾക്ക് ഇന്ധനം പകരുന്ന തരം ആഹ്വാനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു.

നൈജീരിയൻ എംബസി 600-ഓളം നൈജീരിയക്കാരെ തിരിച്ച് നൈജീരിയിലേയ്ക്ക് അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാംബിയയും മഡഗാസ്കറും സൗത്ത് ആഫ്രിക്കൻ ഫുട്ബോൾ ടീമുമായുള്ള കളികളും റദ്ദാക്കിയതായും അറിയിച്ചു. ടാൻസാനിയാ തെക്കന്‍ ആഫ്രിക്കയിലേയ്ക്കുള്ള വിമാനങ്ങളും നിർത്തലാക്കിയിട്ടുണ്ട്.