കേരള കത്തോലിക്ക സഭയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ നിസ്തുലം: കെ.കെ. ഷൈലജ ടീച്ചർ

കേരളത്തിന്റെ ആരോഗ്യ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ. കെസിബിസി അല്മായ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിനെക്കൊണ്ട് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രവർത്തനമേഖലകളും സർക്കാർ തന്നെ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും അല്ലാതെയും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നിൽ കത്തോലിക്കാ സ്ഥാപനങ്ങൾ ഉണ്ടെന്ന് മന്ത്രി വിലയിരുത്തി.

കേരളത്തിൽ കത്തോലിക്കാസഭയുടെ ഭാഗമായി പ്രവർത്തിക്കുന്നതും, വിവിധ സന്യാസസമൂഹങ്ങളുടെയും രൂപതകളുടെയും കത്തോലിക്കരായ വ്യക്തികളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നതുമായ അനാഥാലയങ്ങളുടെയും വൃദ്ധസദനങ്ങളുടെയും പ്രവർത്തനങ്ങളെ മന്ത്രി സന്തോഷത്തോടെയും ആദരവോടെയുമാണ് സ്മരിച്ചത്. അത്തരമൊരു സ്ഥാപനം താൻ സന്ദർശിച്ച അനുഭവം വലിയ അത്ഭുതത്തോടെ ടീച്ചർ വിവരിക്കുകയുണ്ടായി. തെരുവിൽ അലഞ്ഞുനടക്കുന്ന മനസികരോഗികളെ കൂട്ടിക്കൊണ്ടുവന്ന് മക്കളെപ്പോലെ ശുശ്രൂഷിക്കുന്ന അവിടെ വച്ച് മൂന്ന് മാസക്കാലം ‘നേർച്ചയായി’ ശുശ്രൂഷ ചെയ്യാൻ എത്തിയ ഒരു സ്ത്രീയെ പരിചയപ്പെട്ടതും അതിശയത്തോടെയാണ് ടീച്ചർ പങ്കുവച്ചത്.

പണമായി പലരും നേർച്ചയിടുമ്പോൾ ദൈവപ്രീതിക്കായി തന്റെ മൂന്നുമാസം നേർച്ചയായി നൽകാൻ അവർ തയ്യാറായത് വലിയൊരു മാതൃകയാണെന്ന് എടുത്തു പറഞ്ഞ ബഹു. മന്ത്രി, അത്തരത്തിൽ സ്വന്തം മക്കളെപ്പോലെ കണ്ട് വൃദ്ധരെയും മനസികരോഗികളെയും അനാഥരെയും ശുശ്രൂഷിക്കാൻ തയ്യാറാകുന്ന അനേകർ വഴിയായി ആരുമില്ലാത്ത ഒട്ടേറെപ്പേർ ഈ സമൂഹത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതായി വിലയിരുത്തി. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകൾ തനിക്ക് ചെയ്ത വലിയ സഹായങ്ങൾക്ക് ടീച്ചർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.