കോവിഡ് പകർച്ചവ്യാധി കാലഘട്ടത്തിൽ തന്റെ ഡോക്ടറൽ പ്രബന്ധം പൂർത്തിയാക്കി 104 വയസുകാരൻ

ഈ ലോക്ക് ഡൗൺ സമയം വളരെ തീക്ഷ്ണതയോടെ പ്രവർത്തിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരു വിദ്യാർത്ഥിയുണ്ട് – 104 വയസുള്ള ലൂസിയോ ചിക്വിറ്റോ. അദ്ദേഹം കൊളംബിയൻ എഞ്ചിനീയർ മാഞ്ചസ്റ്റർ സർവകലാശാലയിൽ (യുകെ) നിന്നാണ് തന്റെ ഡോക്ടറൽ പ്രബന്ധം പൂർത്തിയാക്കിയത്. 30 വർഷത്തിലേറെയായി തുടങ്ങിയ ശ്രമമാണ് ഈ ലോക്ക് ഡൗണിൽ അദ്ദേഹം പൂർത്തീകരിച്ചത്.

ചിക്വിറ്റോ, മെഡെലനിൽ ആണ് താമസിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഭാര്യ മരിച്ച അദ്ദേഹം തന്റെ കുടുംബത്തിന്റെ സ്നേഹത്താൽ കത്തോലിക്കാ വിശ്വാസത്തിൽ ജീവിക്കുന്നു. വിശ്വാസജീവിതം അദ്ദേഹത്തിന്റെ സന്തോഷകരവും സജീവവുമായ മനോഭാവത്തിന്റെ പ്രകടനമാണ്.

“ഞാൻ യൂണിവേഴ്സിറ്റിക്ക് കത്തെഴുതി. എനിക്ക് 73 വയസ്സാണെന്നും ശാസ്ത്രസാങ്കേതികവിദ്യയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും പറഞ്ഞു. എനിക്ക് ഡോക്ടറേറ്റിന് അപേക്ഷിക്കാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞു, തീർച്ചയായും” – ചിക്വിറ്റോ പറയുന്നു. അങ്ങനെ സെപ്റ്റംബർ 23-ന് ലൂസിയോ ചിക്വിറ്റോ തന്റെ പ്രബന്ധം പൂർത്തിയാക്കി കൈമാറി. ഒരു പകർച്ചവ്യാധി കാലഘട്ടത്തിലെ കഠിനാദ്ധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും യഥാർത്ഥ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.

1941-ൽ സ്കൂൾ ഓഫ് മൈനിംഗ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം നേടിയ ഈ മനുഷ്യൻ, ചരിത്രത്തിലെ, ഡോക്ടറേറ്റ് നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പദവിയിലേയ്ക്ക് ഉയർത്തപ്പെടുന്നു.

ഒരു നദിയുടെ പരമാവധി ഒഴുക്ക് കണക്കാക്കാൻ ഒരു രീതി കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലൂസിയോ ചിക്വിറ്റോയുടെ മുദ്രാവാക്യം ഇതാണ്: “പ്രഭാതം നഷ്ടപ്പെടുത്തുന്നവൻ ദിവസം നഷ്ടപ്പെടുത്തുന്നു. പകൽ നഷ്ടപ്പെടുത്തുന്നവൻ തന്റെ ജീവിതകാലം മുഴുവൻ നഷ്ടപ്പെടുത്തുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.