സീറോ മലങ്കര ഫെബ്രുവരി 24 ലൂക്കാ 11: 1-13 വി. യോഹന്നാന്റെ ശിരസ്സു കണ്ടെത്തിയ ദിവസം

ഫാ. ജിതിന്‍ വര്‍ഗ്ഗീസ് മഠത്തില്‍

യേശു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന സുവിശേഷഭാഗമാണ് ഇവിടെ നാം കാണുന്നത്. ദൈവം സ്നേഹവാനായ പിതാവാണെന്നും തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടതെല്ലാം അവിടുന്ന് നൽകുമെന്നും ഈ പ്രാർത്ഥന നമുക്ക് പറഞ്ഞുതരുന്നു.

ഞാന്‍ നിങ്ങളോടു പറയുന്നു: “ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.” ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഇതാണ്, ദൈവതിരുമുമ്പാകെ നമ്മൾ നിരത്തുന്ന നിയോഗങ്ങൾ യഥാർത്ഥത്തിൽ എത്രമാത്രം നമ്മളെ ദൈവത്തിലേയ്ക്കും സഹജീവികളിലേയ്ക്കും അടുപ്പിക്കുന്നതാണോ? അതോ നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങൾ നമ്മുടെ അത്യാഗ്രഹത്തിൽ നിന്നും ഉടലെടുക്കുന്നതാണോ?

നമ്മുടെ പ്രാർത്ഥന നിയോഗങ്ങൾ എപ്പോഴും നമ്മെ ആത്മീയതയിൽ വളർത്തുന്നതും സഹജീവികൾക്ക് പ്രയോജനമുള്ളതും ആയിരിക്കട്ടെ. നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങൾക്ക് ഉത്തരം ലഭിച്ചില്ല എന്ന് നാം നിരന്തരം ദൈവത്തോട് പരാതിപ്പെടുമ്പോൾ, നമ്മുടെ ആവശ്യങ്ങൾ എത്രമാത്രം നമ്മുടെ ആത്മീയജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതാണ് എന്നുകൂടി ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. “മക്കള്‍ക്ക് നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്‌ടരായ നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്ര അധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!”

നമ്മുടെ പ്രാർത്ഥനകളിൽ എപ്പോഴും ഈ ഒരു തിരുവചനം ഉണ്ടായിരിക്കട്ടെ. കർത്താവിന്റെ പരിശുദ്ധാത്മാവിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ഫാ. ജിതിന്‍ വര്‍ഗീസ്‌ മഠത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.